കോട്ടയം. നഗരത്തിൽ രാത്രികാലങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന എന്റെ കൂട് പദ്ധതി ജില്ലയിലും ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം നാഗമ്പടത്ത് ഇതിനായി സൗകര്യങ്ങളുള്ള കെട്ടിടം സാമൂഹ്യനീതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പദ്ധതിയ്ക്കായി കെട്ടിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് അധികൃതർ നഗരസഭയ്ക്ക് മൂന്ന് തവണ കത്തയച്ചെങ്കിലും നടപടി ആയില്ല. കെട്ടിടം വിട്ടുകിട്ടിയാൽ പദ്ധതിക്കുവേണ്ട സൗകര്യങ്ങൾ വനിതാ ശിശു വികസന വകുപ്പ് ഒരുക്കും. 2015ലാണ് എന്റെ കൂട് പദ്ധതി ആരംഭിച്ചത്.
നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപമുള്ള വനിതാ വിശ്രമ കേന്ദ്രവും നാളുകളായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് എൻ്റെ കൂട് പദ്ധതി ജില്ലയിൽ ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ എൻ്റെ കൂട് ഉള്ളത്. വനിതകൾ, 12 വയസിന് താഴെയുള്ള ആൺകുട്ടികൾ എന്നിവർക്കാണ് പ്രവേശനം. അശരണരായ വനിതകൾക്ക് മുൻഗണന ലഭിക്കും. വൈകിട്ട് 6.30 മുതൽ രാവിലെ 7.30 വരെയാണ് ഇവിടെ വിശ്രമിക്കാനാകുക. മൂന്നു ദിവസം വരെ സൗജന്യമായി താമസിക്കാം.
കോട്ടയം നഗരസഭ ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജയകുമാർ പറയുന്നു.
നഗരസഭയുടെ കെട്ടിടത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതി നടപ്പാക്കാൻ എന്തെങ്കിലും നിയമതടസമുണ്ടോ എന്നതിൽ വ്യക്തത വരേണ്ടതുണ്ട്. നിയമ തടസമില്ലെങ്കിൽ കൗൺസിൽ അംഗീകാരം നേടി പദ്ധതി തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |