കോട്ടയം . "എനിക്ക് മൂന്നല്ല, ഇപ്പോൾ പത്തു മക്കളുണ്ട്. ഞങ്ങൾ ഒരു കുടുംബമാണ്" ഇത് പറയുമ്പോൾ സാജൻ മാത്യുവിന്റെ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണീർ ഇറ്റിറ്റ് വീണു. നേവിസിന്റെ ഓർമ്മകൾക്ക് ഒരാണ്ട് തികഞ്ഞ ഇന്നലെ അവയവങ്ങൾ സ്വീകരിച്ചവരെല്ലാം കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഒത്തുചേർന്നപ്പോൾ അത് അത്യപൂർവനിമിഷമായി. അവയവദാന ബോധവത്കരണത്തിനപ്പുറം മനുഷ്യസ്നേഹത്തിന്റെ മനോഹരമായ കൂടിക്കാഴ്ചയുടെ ഇടമായി. ചരിത്രത്തിലാദ്യമായാണ് ഒരാളുടെ അവയവങ്ങൾ സ്വീകരിച്ചവരെല്ലാം ഒരുമിച്ചത്. കഴിഞ്ഞ വർഷം സെപ്തംബർ 24 നായിരുന്നു നേവിസിന്റെ മരണം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ നേവിസിനെ ആദ്യം കോട്ടയത്തെയും പിന്നീട് എറണാകുളത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്നാണ് മകന്റെ അവയവങ്ങൾ ഏഴ് പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായത്.
നേവിസിന്റെ ഒരോ അവയവത്തിന്റെയും തുടിപ്പും മിടിപ്പും മാതാപിതാക്കൾ തൊട്ടറിഞ്ഞു. ഹൃദയം കണ്ണൂർ സ്വദേശി പ്രേംചന്ദിനാണ് നൽകിയത്. കരൾ നിലമ്പൂർ സ്വദേശിയായ വിനോദിനും, വൃക്കകൾ തൃശൂർ സ്വദേശി ബെന്നിക്കും മലപ്പുറം സ്വദേശി അൻഷിഫിനും ദാനം ചെയ്തു. ബെള്ളാരി സ്വദേശിയായ ബസവണ്ണ ഗൗഡയ്ക്കാണ് ഇരുകൈകളും ദാനം ചെയ്തത്. കണ്ണുകൾ കോട്ടയം സ്വദേശികളാണ് സ്വീകരിച്ചത്. അതിൽ വലത് നേത്രപടലം സ്വീകരിച്ച വാകത്താനം സ്വദേശി ലീലാമ്മ തോമസ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് നേവിസിന്റെ മാതാപിതാക്കളായ സാജന്റെയും, ഷെറിന്റെയും അടുത്തെത്തിയത്. നേവിസിന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച ജീവകാരുണ്യ സംഘടനയായ നേവിസ് നുവോ ഫൗണ്ടേഷന്റെ പ്രവർത്തനോദ്ഘാടനവും ചടങ്ങിൽ നടന്നു. തിരുവല്ല പുഷ്പഗിരി ആശുപത്രിയുമായി സഹകരിച്ച് 500 പേർക്ക് സൗജന്യ ഡയാലിസിസ് നൽകാനുള്ള തുക ചടങ്ങിൽ കൈമാറി. അവയവങ്ങൾ സ്വീകരിച്ച എല്ലാവർക്കും ഉപഹാരം സമർപ്പിച്ചു. തിരുവല്ല അതിരൂപതാ മെത്രാൻ തോമസ് മാർ കുറീലോസ് അദ്ധ്യക്ഷത വഹിച്ചു. എം പിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, നോബിൾ ഗ്രേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |