കോട്ടയം. നല്ല വിളവെടുപ്പ് പ്രതീക്ഷിച്ച്, കൃഷിയിറക്കിയ നെൽകർഷകരെ പ്രതിസന്ധിയിലാഴ്ത്തി ഇലകരിച്ചിൽ രോഗം. എലിവെട്ട് ശല്യത്തിന് പിന്നാലെയാണ് ഇരട്ടിദുരിതമായി ഇലകരിച്ചിൽ ബാധിച്ചത്. രോഗം മൂലം നെല്ലുദ്പാദനത്തിൽ വലിയ കുറവുണ്ടാവുമെന്ന ഭീതിയിലാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെയും അപ്പർ കുട്ടനാട്ടിലെയും കർഷകർ. മുൻവർഷങ്ങളിലും രോഗബാധ ഉണ്ടായിരുന്നെങ്കിലും ഇത്രയും വ്യാപകമായിരുന്നില്ല. ഏക്കർ കണക്കിന് പാടശേഖരങ്ങളാണ് ഭീഷണിയിലായിരിക്കുന്നത്.
ഒന്നാം വളം, രണ്ടാം വളം എന്നിവയ്ക്ക് ശേഷം മൂന്നാം വളത്തിന് മുൻപായി നെല്ല് വിളവ് ആകുമ്പോഴാണ് സാധാരണ രോഗം ബാധിക്കുന്നത്. നെല്ല് കതിരാകുന്ന സമയത്തിന് മുൻപായും രോഗം ഉണ്ടാകാറുണ്ട്. വെള്ളത്തിൽ നിന്നാണ് രോഗമുണ്ടാകുന്നതെന്നാണ് പ്രാഥമിക നിഗമനം. ബ്ലീച്ചിംഗ് പൗഡറും കെ.സൈക്ലിനുമാണ് ഇതിനു മരുന്ന്. എന്നാൽ, ഇത് രോഗം പൂർണ്ണമായി മാറ്റാനുള്ള മരുന്നല്ല. നിലവിൽ രോഗം ബാധിച്ച ചെടിയിൽ നിന്നും പുതിയ ചെടിയിലേക്കു രോഗം പടരാതിരിക്കാനുള്ള താത്കാലിക പരിഹാരം മാത്രമാണ്. ബൈനോൾ എന്ന മരുന്ന് തളിച്ചെങ്കിലും പ്രയോജനമുണ്ടാകുന്നില്ലെന്ന് കർഷകർ പറയുന്നു. രോഗത്തെ പ്രതിരോധിക്കാൻ ഡ്രോൺ ഉപയോഗിച്ച് പാടശേഖരങ്ങളിൽ മരുന്ന് തളിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഇലകരിച്ചിൽ രോഗം.
രോഗബാധ 75 ദിവസമായ നെൽച്ചെടികൾക്ക്.
ചെടികളിൽ ബാക്ടീരിയ പടർന്നു പിടിക്കുന്നു.
വിളവെത്താറായവ കരിഞ്ഞുണങ്ങി വീഴുന്നു.
നെൽച്ചെടിയുടെ നീര് വറ്റും, വേര് അറ്റുപോകും.
രോഗം ബാധിച്ചാൽ കച്ചിയും ഉപയോഗശൂന്യമാകും.
വെച്ചൂർ സ്വദേശിയും കർഷകനുമായ സോജുമോൻ പറയുന്നു.
മലിനജലമാണ് രോഗത്തിന്റെ പ്രധാന കാരണം. ജലത്തിന് ഒഴുക്ക് ഉണ്ടാകാനും ശുദ്ധീകരിക്കാനുള്ള മാർഗം കണ്ടെത്തണം. പടിഞ്ഞാറൻ മേഖലയിലെ ഭൂരിഭാഗം തോടുകളിലും നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കുകയാണ്. നീരൊഴുക്ക് ഉണ്ടാകാൻ നടപടി സ്വീകരിച്ചാൽ ഇലകരിച്ചിൽ രോഗത്തിന് പരിഹാരമാവും.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |