കോട്ടയം. മഴമാറി വെയിൽ തെളിഞ്ഞതോടെ റബർ ടാപ്പിംഗ് സജീവമായെങ്കിലും വില ഉയരാത്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. പകൽ താപനില ഉയർന്നതോടെ ഉത്പാദനകുറവിനൊപ്പം ഇല പൊഴിച്ചിലും വിലയിടിവിൽ തളർന്ന റബർമേഖലയ്ക്ക് താങ്ങാവുന്നതിനപ്പുറമായി.
കഴിഞ്ഞമാസം ആദ്യം ആർ.എസ്.എസ് 4 ഇനം റബർ കിലോയ്ക്ക് 170 രൂപ വരെ ഉയർന്നിരുന്നത് 148 ആയി കുറഞ്ഞു. ഒന്നര മാസത്തിനുള്ളിൽ 22രൂപയുടെ കുറവാണുണ്ടായത്. ടയർലോബിയാകട്ടെ ആഭ്യന്തര വില കിലോയ്ക്ക് 145ലേക്ക് താഴ്ത്താനാണ് ശ്രമിക്കുന്നത്. ഷീറ്റിന് ഡിമാൻഡ് കുറഞ്ഞതോടെ കർഷകരെ ലാറ്റക്സ് ഉത്പാദനത്തിലേക്ക് തിരിക്കാനും ടയർലോബി ശ്രമിക്കുന്നു. തെളിഞ്ഞ കാലാവസ്ഥയിൽ ഉത്പാദനം ഉയർന്നു വില കുറയുമെന്ന പ്രതീക്ഷയിൽ കുറച്ച് ചരക്കാണ് അവർ സംഭരിക്കുന്നത്. അതേ സമയം റബർ പാൽ ഉത്പാദനം കുറച്ച് ഷീറ്റിലേക്ക് തിരിയാനാണ് കർഷകരോട് റബർബോർഡിന്റെ ഉപദേശം. ടയർ നിർമാതാക്കൾ ആഭ്യന്തര വിപണിയിൽ നിന്ന് കൂടുതൽ ഷീറ്റ് വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് റബർ ബോർഡ് ഉന്നതരുടെ വിശദീകരണം. രണ്ടാഴ്ചക്കുള്ളിൽ റബർ വില ഉയരുമെന്നായിരുന്നു നേരത്തേ
റബർബോർഡ് പ്രഖ്യാപനം. ഷീറ്റ് വിലയും ഒട്ടുപാൽ വിലയും ഒരേ പോലെ കുറയുന്ന പ്രവണത തുടരുന്നതിനാൽ ആര് പറയുന്നത് വിശ്വസിക്കണമെന്ന് അറിയാതെ നിൽക്കുകയാണ് ചെറുകിട കർഷകർ. ടയർലോബിക്കൊപ്പം റബർബോർഡ് നിലപാടിനെയും സംശയദൃഷ്ടിയോടെയാണ് അവർ കാണുന്നതും.
ആർ.എസ്.എസ് 4
ഒന്നര മാസം മുൻപ്: 170 രൂപ.
നിലവിലുള്ള വില : 148 .
വിലയിലെ കുറവ് : 22രൂപ.
കുരുമുളക് കർഷകർക്ക് തിരിച്ചടി.
ഇറക്കുമതി ഭീഷണിക്കൊപ്പം കരുതൽ ശേഖരം കൂടിയതും കുരുമുളക് കർഷകർക്ക് തിരിച്ചടിയായി. പൂജ, ദീപാവലി ഉത്സവനാളുകളിലെ ഉയർന്ന മുന്നിൽകണ്ട് ഉത്തരേന്ത്യൻ വ്യവസായികൾ കൂടുതലായി വിപണിയിൽ എത്തിച്ച കുരുമുളക് താഴ്ന്ന വിലയ്ക്ക് വിൽക്കുകയാണ്. മൂല്യ വർദ്ധിത ഉത്പന്നമാക്കി മാറ്റാനെന്ന വ്യാജേന നേടിയ ലൈസൻസിലൂടെ ഇറക്കുമതി ചെയ്ത കുരുമുളകും നേരിട്ട് വിൽക്കാൻ തുടങ്ങിയതോടെ കുരുമുളക് വിപണി നിലം പൊത്തി. ക്വിന്റലിന് 400 രൂപയുടെ ഇടിവ് ഉണ്ടായി. ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതിക്ക് കുറവ് വന്നിട്ടില്ല. ഇന്ത്യൻ നിരക്കിനേക്കാൾ 50 ശതമാനം കുറവ് വിയറ്റ്നാം കുരുമുളകിനുള്ളതിനാൽ ഇന്ത്യൻ കുരുമുളകിനോട് വിദേശികൾക്ക് പ്രിയം കുറവാണ് .ഇന്ത്യൻ കയറ്റുമതി സാദ്ധ്യതയ്ക്കും ഇതോടെ മങ്ങലേറ്റു. ദീപാവലിക്കു മുമ്പ് കൈവശമുള്ള ചരക്ക് വിറ്റഴിക്കുന്നതിന് ഇറക്കുമതി ലോബി ആഭ്യന്തര വില ഉയർത്താൻ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം അവർക്കല്ലാതെ കുരുമുളക് കർഷകർക്ക് ലഭിക്കില്ല .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |