കോട്ടയം. വടക്കൻ ജില്ലകളിൽ തേങ്ങയ്ക്ക് വില പരമാവധി 20, നാലു ജില്ല മാറിയാൽ നാൽപ്പത് വരെ. വടക്കൻ ജില്ലകളിൽ നിന്ന് നിസാര വിലയ്ക്ക് തേങ്ങ വാങ്ങി കോട്ടയത്ത് എത്തിച്ച് ഇരട്ടിവിലയ്ക്ക് വിൽക്കുകയാണ് ഒരുപറ്റം വ്യാപാരികൾ!
തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ തേങ്ങാ കിലോയ്ക്ക് 20 രൂപയ്ക്കുപോലും വാങ്ങാൻ ആളില്ലാതെ കിടക്കുമ്പോഴാണ് ജില്ലയിൽ തേങ്ങയ്ക്ക് വിലകുറയ്ക്കാതെ കൊള്ള നടത്തുന്നത്. ജില്ലയിൽ തേങ്ങയുടെ ഉത്പാദനം കുറവായത് മുതലെടുത്താണ് ഇടനിലക്കാരും വ്യാപാരികളും കൊള്ളലാഭം കൊയ്യുന്നത്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോഡ്, മലപ്പുറം ജില്ലകളിൽ ഇക്കുറി തേങ്ങയുടെ വിളവ് ഇരട്ടിയാണ്. തെങ്ങിൻ തോപ്പുകളിൽ തേങ്ങ കൂടിക്കിടക്കുന്ന കാഴ്ചയാണ്. ഉത്പാദനം കൂടിയതോടെ വിലയും ഇടിഞ്ഞു. കർഷകരെ സഹായിക്കാനെന്ന പേരിൽ ആരംഭിച്ച പച്ചത്തേങ്ങ സംഭരണവും കർഷകർക്ക് പ്രയോജനപ്പെട്ടില്ല.
കൊള്ളലാഭമിങ്ങനെ.
പരമാവധി 20 രൂപയ്ക്ക് കിട്ടുന്ന തേങ്ങയ്ക്ക് ഇവിടെ 40 രൂപ.
100 രൂപയ്ക്ക് 4 തേങ്ങ എന്ന വിലയിൽ വിറ്റും കൊള്ളലാഭം.
വിലക്കുറവിൽ കിട്ടുന്ന കരിക്കിന് വാങ്ങുന്നത് 50 രൂപ.
കർഷകർക്ക് കിട്ടേണ്ട ലാഭം ഇടനിലക്കാർ കൊയ്യുന്നു.
തെങ്ങുകർഷകനായ വിജയപ്പൻ പറയുന്നു.
മലബാറിൽ നിന്ന് ലോഡ് കണക്കിന് തേങ്ങ എത്തിച്ച് സ്റ്റോക്ക് ചെയ്തിരിക്കുന്ന മില്ലുടമകളുമുണ്ട്. ഉണങ്ങിയെടുത്ത് ആട്ടി വെളിച്ചെണ്ണയാക്കുകയാണ് ലക്ഷ്യം. കിലോയ്ക്ക് 160-200രൂപ വരെയാണ് വെളിച്ചെണ്ണ വില. കൊപ്രയാക്കി സൂക്ഷിക്കുന്ന വ്യാപാരികളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |