കോട്ടയം. ഇരുപത് വർഷം പിന്നിട്ട വാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രനയം (സ്ക്രാപ്പ് പോളിസി) ഇന്ന് മുതൽ നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് അടിമുടി ആശയക്കുഴപ്പം. ജില്ലയിൽ പൊളിക്കൽ കേന്ദ്രം തുടങ്ങിയത് സംബന്ധിച്ച് നിദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നുമുതൽ നടപ്പാകുമെന്നും ഉറപ്പില്ല.
വാഹനം പൊളിക്കുന്നതിന് ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളെങ്കിലും വേണമെന്നാണ് നിർദേശം. ആദ്യഘട്ടത്തിൽ ഒരു കേന്ദ്രം ആരംഭിക്കണം. സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കുമാണ് പൊളിക്കൽ കേന്ദ്രം സ്ഥാപിക്കാൻ കഴിയുക. എന്നാൽ ഇത് സംബന്ധിച്ചുള്ള നിർദേശങ്ങളൊന്നും മോട്ടോർ വാഹന വകുപ്പിനോ വ്യവസായ വകുപ്പിനോ ലഭിച്ചിട്ടില്ല. മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടില്ല.
വായു, ജല, ശബ്ദ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, അപകടരമായ മാലിന്യം സുരക്ഷിതമായി നീക്കാനുള്ള സംവിധാനം തുടങ്ങിയ പൊതുമാനദണ്ഡങ്ങൾ തയ്യാറാക്കേണ്ടതുണ്ട്.
20 വർഷം കഴിഞ്ഞാൽ.
ഇരുപത് വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കണമെന്നാണ് കേന്ദ്ര നിർദേശം. 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങളും പൊളിക്കണം. ഇത് യൂസ്ഡ് വാഹനങ്ങളുടെ വില കുറയ്ക്കും.
കടമ്പകൾ.
പൊളിക്കൽ കേന്ദ്രത്തിന് അപേക്ഷകൾ ക്ഷണിക്കണം.
മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നത് ഉറപ്പാക്കണം.
പൊളിക്കാനുള്ള വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണം.
കോട്ടയം ആർ.ടി.ഒ പറയുന്നു.
നിലവിൽ പൊളിക്കൽ സംബന്ധിച്ച് യാതൊരു നിർദേശവും ലഭിച്ചിട്ടില്ല. നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |