കോട്ടയം. ഫിഷറീസ് വകുപ്പിന്റെ സീഡ് ആക്ടിലെ അശാസ്ത്രീയത മൂലം അക്വേറിയം ഷോപ്പുകൾ പൂട്ടലിലേയ്ക്ക് . ആക്ട് പ്രകാരം അക്വേറിയം ഷോപ്പുകൾ വഴി മുൻപ് 48 ഓളം അലങ്കാര മത്സ്യങ്ങളെ വിറ്റിരുന്നിടത്ത് 4 മത്സ്യങ്ങളെ മാത്രമേ വിൽപ്പന നടത്താൻ അനുമതിയുള്ളൂ. ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ വിൽക്കുന്നതും നിയമവിരുദ്ധമായി.
മത്സ്യം ഉത്പാദിപ്പിച്ച് വളർത്തുന്ന ഫാമുകൾക്കു വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമാണ് സീഡ് ആക്ട്. ഗുണമേന്മയുള്ള മത്സ്യങ്ങളുടെ വിൽപ്പനയാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. ഈ ആക്ട് അലങ്കാര മത്സ്യങ്ങളെ വിൽപ്പന നടത്തുന്ന അക്വേറിയം ഷോപ്പുകൾക്ക് ബാധകമല്ലായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ അക്വേറിയം ഷോപ്പുകളെ കൂടി ഈ ആക്ടിന് കീഴിൽ കൊണ്ടുവന്നു. ഇതോടെ അക്വേറിയം ഷോപ്പുകൾ വഴി അലങ്കാര മത്സ്യങ്ങളെ മാത്രമേ വിൽക്കാൻ സാധിക്കൂ എന്നായി.
അക്വേറിയം ഷോപ്പുകളിൽ നിന്ന് ചെറുകിട കർഷകരാണ് വളർത്തുമത്സ്യങ്ങളെ വാങ്ങുന്നത്. കൂടാതെ, മത്സ്യങ്ങൾക്കുവേണ്ട തീറ്റ, എയർ പമ്പുകൾ, മറ്റ് അനുബന്ധ സാധനങ്ങളും അക്വേറിയം ഷോപ്പുകളിൽ ലഭിക്കും. കൊവിഡ് കാലത്ത് സാമ്പത്തിക നഷ്ടം നേരിടേണ്ടിവന്ന അക്വേറിയം ഷോപ്പുകൾ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ വിൽപ്പനയിലൂടെയാണ് പിടിച്ചുനിന്നത്. നിരവധി പേരാണ് അക്വേറിയം അലങ്കാര മത്സ്യകൃഷി, ചെറുകിട ഹാച്ചറി മേഖലയിൽ ഉപജീവനം നടത്തുന്നത്. ഒരു സീസണിൽ അലങ്കാര മത്സ്യങ്ങളും അടുത്ത സീസണിൽ വളർത്തു മത്സ്യങ്ങളും വിറ്റഴിച്ചാണ് മേഖല മുന്നോട്ടുപോകുന്നത്.
ആവശ്യമായ നിയമ ഭേദഗതികൾ വരുത്തി അക്വേറിയം ഷോപ്പ് പ്രതിനിധിക്കും സ്റ്റേറ്റ് സീഡ് സെന്ററിൽ അംഗത്വവും ഏകീകൃത ലൈസൻസും വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഫിഷറീസ് വകുപ്പിന്റെ ലൈസൻസിലേക്ക് വരുമ്പോൾ, ഹാച്ചറികൾക്കും ഫാമുകൾക്കും നൽകുന്ന സർക്കാരിന്റെ ക്ഷേമ പ്രോത്സാഹന പദ്ധതി അക്വേറിയം ഷോപ്പുകൾക്കും നൽകണമെന്നും കോട്ടയം അക്വേറിയം പെറ്റ്‌സ് ആൻഷ് ഷോപ്പ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഫിഷറീസ് മന്ത്രിക്കും കൃഷി മന്ത്രിക്കും തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് എ.പി.എസ്.എ ജില്ലാ പ്രസിഡന്റ് പി.ജെ ജോസഫ് പറഞ്ഞു.
ജില്ലയിൽ അസോസിയേഷനിലുള്ളത് 100 പേർ.
എ.പി.എസ്.എ കോട്ടയം ജില്ലാ സെക്രട്ടറി തോമസ്‌കുട്ടി മാത്യു പറയുന്നു.
മുൻപ് വളർത്തുമത്സ്യങ്ങൾക്കൊപ്പം ഭക്ഷ്യയോഗ്യമായ തിലോപ്പിയ, വരാൽ, പാകു, മലേഷ്യൻ വാള, കട്‌ല, രേഹു തുടങ്ങിയവയുടെ കുഞ്ഞുങ്ങളെയും വിറ്റിരുന്നു. ഇനി ഇതു സാധിക്കില്ല. അലങ്കാര മത്സ്യങ്ങളിൽ തന്നെ സർക്കാർ അനുവദിക്കുന്ന 4 ഓളം മത്സ്യങ്ങളെയേ വിൽക്കാൻ സാധിക്കു. ഇത് അക്വേറിയം ഷോപ്പ് വ്യാപാരികളെ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |