കോട്ടയം. രണ്ട് വർഷം കൊവിഡ് തീർത്ത പ്രതിസന്ധിക്ക് ശേഷം കലോത്സവത്തിന്റെ ആരവവും കായികമേളയുടെ ആവേശവും സ്കൂളുകളിലേയ്ക്ക് തിരിച്ചെത്തി. പ്രാരംഭ മത്സരങ്ങൾ ആരംഭിച്ചു.
എല്ലാം പഴയപടിയിലേയ്ക്ക് ആവുകയാണ്. കലാകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടും വേദികിട്ടാത്തതിന്റെ സങ്കടവും ഇതോടെ കുട്ടികൾക്കും മാറുന്നു. കുട്ടികളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളും ഉഷാറായി. ഒപ്പന, മാർഗംകളി, തിരുവാതിര, സംഘനൃത്തം തുടങ്ങിയവക്കെല്ലാം പല സ്‌കൂളുകളും സ്വന്തം നിലയ്ക്ക് പരിശീലനം നൽകിത്തുടങ്ങിയിട്ടുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റുകൾ മുതൽ വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നവരുടെ വരെ സമയം തെളിഞ്ഞു.
ഓണാവധിക്ക് ശേഷമാണ് സ്കൂളുകളിൽ യുവജനോത്സവങ്ങൾ ആരംഭിച്ചത്. ഇത് പൂർത്തിയാക്കി ഉപജില്ലാ മത്സരങ്ങൾ നടക്കും. നവംബർ 30ന് മുന്നേ ജില്ലാ കലോത്സവം പൂർത്തിയാക്കും. ജനുവരിയിലാണ് സംസ്ഥാന സ്കൂൾ കലോത്സവം. സി.ബി.എസ്.ഇ, സഹോദയ കലോത്സവങ്ങളും ഇതിനോട് അടുത്ത മാസങ്ങളിലുണ്ടാവും. 20 മുതൽ ബേക്കർ സ്കൂളിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിനും വേദിയാകും.
നിറഞ്ഞ ചിരി.
കൊവിഡിന്റെ ഇളവിന് ശേഷം നൃത്ത,സംഗീത വാദ്യോപകരണങ്ങളിൽ മാത്രമേ പരിശീലനം നടക്കുന്നുണ്ടായിരുന്നുള്ളൂ. കലോത്സവം വരുന്നതോടെ മിമിക്രി, മോണോ ആക്ട്, മൈം, നാടകം തുടങ്ങിയവ പരിശീലിപ്പിക്കുന്നവർക്കും വരുമാനമായി .
ഗെയിംസ് കഴിഞ്ഞു.
ആഘോഷങ്ങളില്ലാതെ സ്കൂൾ ഗെയിംസ് പാലായിൽ കഴിഞ്ഞു. ജില്ലാ കായികമേളയും പാലായിലായിരിക്കും. സ്കൂൾതല കായികമത്സരങ്ങൾ 12നകം പൂർത്തിയാക്കണം. ഉപജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 30ന് മുൻപും പൂർത്തിയാക്കും. ഡിസംബറിലാണ് സംസ്ഥാന സ്കൂൾ കായികമേള. ഇതിന് പുറമേ ശാസ്ത്രോത്സവങ്ങളും ആരംഭിച്ചുണ്ട്.
വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ പറയുന്നു.
രണ്ട് വർഷത്തിന് ശേഷം കലാ കായിക മത്സരങ്ങൾ പുനരാരംഭിച്ചത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉണർവേകിയിട്ടുണ്ട്. ഉപജില്ലാ മത്സരങ്ങൾ ഈ മാസം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |