കോട്ടയം. വാഹനങ്ങളിൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) ഘടിപ്പിച്ചതിന് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ അനുമതിക്കായി നൽകിയ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. 255228 പേർ അപേക്ഷ നൽകിയതിൽ 154872 എണ്ണത്തിനാണ് അനുമതി ലഭിച്ചത്. 95754 അപേക്ഷകൾക്ക് അനുമതി ലഭിക്കാനുണ്ട്. നിർഭയ കേസുമായി ബന്ധപ്പെട്ട്, 2017ലാണ് ജി.പി.എസ് സംവിധാനം പ്രാബല്യത്തിൽ വന്നത്. ഭാരവാഹനങ്ങളിലാണ് ആദ്യം ജി.പി.എസ് നിർബന്ധമാക്കിയിരുന്നത്. ഇപ്പോൾ സ്വകാര്യ വാഹനങ്ങളിലൊഴികെ നിർബന്ധമാക്കിയിട്ടുണ്ട്. ജി.പി.എസ് ഘടിപ്പിച്ചതിനുശേഷം ആർ.ടി.ഓഫീസിൽ നിന്ന് അപ്രൂവൽ വാങ്ങണം. പതിനായിരം രൂപയാണ് ചെലവ്.
വേഗതയും റൂട്ടും സുരക്ഷയും.
പൊതുഗതാഗതത്തിനും ചരക്ക് കടത്തിനുമുള്ള വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് പ്രധാനമായും സുരക്ഷ മുൻനിർത്തിയാണ്. യാത്രക്കാർക്ക് ബസ് റൂട്ടും വേഗതയുമെല്ലാം ബസിൽ അറിയാം. ആർ.ടി.ഒ ഓഫീസിലും വാഹന ഗതാഗത വകുപ്പ് ഓഫീസിലും ബസ് സംബന്ധിച്ച വിവരം ലഭിക്കും. വാഹനങ്ങളിൽ ഘടിപ്പിച്ച ജി.പി.എസ് മേട്ടോർവാഹനവകുപ്പിന്റെ സുരക്ഷാ മിത്ര് സോഫ്റ്റ് വെയറുമായി ടാഗ് ചെയ്തിരിക്കും. വാഹനം എവിടെയാണെന്നും എത്രവേഗത്തിലാണെന്നും കണ്ടെത്താം. യാത്രക്കാരുടെ സുരക്ഷയ്ക്കായി അപകട മുന്നറിയിപ്പ് നൽകുന്നതിനായി വാഹനങ്ങളിൽ പാനിക് ബട്ടണും സ്ഥാപിച്ചിട്ടുണ്ട്. 2019 ഏപ്രിൽ ഒന്ന് മുതലാണ് സ്വകാര്യ ബസുകളിൽ ജി.പി.എസ് നിർബന്ധമാക്കിയത്.
ചരക്കു വാഹനങ്ങളിൽ.
ടിപ്പർ, ടോറസ് ലോറികളിൽ ജി.പി.എസ് ഘടിപ്പിച്ചാൽ അനധികൃതമായി നടക്കുന്ന മണ്ണ്, പാറ ഖനനവും നിയന്ത്രണത്തിലാകും. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ കോമ്പസ് എന്ന പോർട്ടലും ജി.പി.എസും കണക്ട് ചെയ്താൽ മണ്ണ് ഖനനത്തിന്റെ ഉൾപ്പെടെയുടെ കണക്ക് ലഭിക്കും. ഇതുവഴി കോടിക്കണക്കിന് രൂപയുടെ നികുതി സർക്കാരിന് ലഭിക്കും. സിവിൽ സപ്ലൈസിന്റെതുൾപ്പെടെ വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ റൂട്ട് മാപ് അതത് താലൂക്കിലെ റേഷനിംഗ് ഇൻസ്‌പെക്ടർമാർക്ക് പരിശോധന നടത്താം. അമിത ലോഡ്, വാഹനങ്ങളുടെ വഴിമാറൽ, സാധനം മാറ്റൽ തുടങ്ങിയവയും പരിശോധിക്കാം.
കോട്ടയം ആർ.ടി.ഒ പറയുന്നു : നടന്നുകൊണ്ടിരിക്കുകയാണ്!
വാഹനങ്ങളിൽ ഘടിപ്പിച്ച ജി.പി.എസ് മോട്ടോർവാഹനവകുപ്പിന്റെ സുരക്ഷാ മിത്രാ സോഫ്റ്റ് വെയറുമായുള്ള ടാഗിംഗ് നടന്നുകൊണ്ടിരിക്കുകയാണ് . ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |