കോട്ടയം . നാല് പതിറ്റാണ്ട് കാലം സംഗീത ലോകത്ത് നിറസാന്നിദ്ധ്യമായിരുന്ന കുമരകം രാജപ്പൻ ഹർമോണിയപ്പെട്ടി അടച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായിട്ട് നാളെ ഇരുപത് വർഷം. കുമരകം രാജപ്പൻ സ്മൃതികേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന. മധുരിക്കുന്ന ഓർമകളുടെ മാഞ്ചുവട്ടിലേക്ക് സംഗീതാസ്വാദകരെ കൈപിടിച്ച് കൊണ്ടു പോകാൻ വൈകിട്ട് 5 ന് കുമരകം വൈ എം സി എ ഹാളിൽ യോഗം ചേരും. ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും. ആലംങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ആയിരത്തിലേറെ നാടകങ്ങൾക്കും പത്തു സിനിമകൾക്കും കുമരകം രാജപ്പൻ സംഗീതം പകർന്നിരുന്നു. "വാനിലെ വാലൊളി താരകളൊക്കെയും വാരി വിതറുന്ന ദൈവപുത്രൻ ... എന്നാരംഭിക്കുന്നതടക്കം പ്രശസ്തമായ പല നാടക ഗാനങ്ങൾക്കും മലയാളമണമുള്ള സംഗീതം പകർന്ന രാജപ്പനെ വളർത്തിയെടുത്തത് കർഷക തൊഴിലാളികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായിരുന്നു. എന്നും മണ്ണിന്റെയും മനുഷ്യന്റെയും കൂടെ നിന്ന രാജപ്പൻ പാർട്ടിയോഗങ്ങളിൽ പാവപ്പെട്ടവരുടെ പടപ്പാട്ടുകാരനായി പാടി നിറഞ്ഞ് കൈയ്യടി നേടിയിരുന്നു. നാടകം,സിനിമ, ബാലേ .കഥാപ്രസംഗം തുടങ്ങിയവയുടെ സംഗീതസംവിധാനത്തിന് പുറമേ നാടകത്തിന്റെ പിന്നണി പാട്ടുകാരനും ഹർമോണിസ്റ്റും അഭിനനേതാവും സംവിധാന സഹായിയും സംഘാടകനുമായി. നാലുപതിറ്റാണ്ടു കാലം കലാലോകത്തെ നിറസാന്നിദ്ധ്യമായിരുന്നു രാജപ്പൻ. സംഗീതസപര്യയുടെ ഉച്ചസ്ഥായിയിൽ കത്തി നിൽക്കുമ്പോഴായിരുന്നു 59-ാം വയസിൽ മരണം തേടിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |