പള്ളിക്കത്തോട് : ഒട്ടുപാൽ മോഷണ കേസിൽ ആനിക്കാട് വഞ്ചിപ്പാറ മുണ്ടൻകുന്നേൽ വീട്ടിൽ അമൽ ബാബു (22), അകലക്കുന്നം കണ്ണമല കോളനി കണ്ണമല വീട്ടിൽ രാജീവ് രാജൻ (20), ആനിക്കാട് മൂലേപീടിക കൈലാസ് വീട്ടിൽ ബിനിൽ ജി കൃഷ്ണ (19), അകലക്കുന്നം കിഴക്കടമ്പ് പൂവകുളത്ത് വീട്ടിൽ നിഖിൽ അനിൽകുമാർ (21) എന്നിവരെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കഴിഞ്ഞ ദിവസം കാഞ്ഞിരമറ്റം മൂഴയിൽ ക്ഷേത്രത്തിനു സമീപമുള്ള വീട്ടിൽ നിന്നും മോഷ്ടിച്ച ഒട്ടുപാൽ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. വാഹനപരിശോധന നടത്തുന്നതിനിടയിൽ യുവാക്കൾ സഞ്ചരിച്ച കാർ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കാറിനെ പിന്തുടർന്ന പൊലീസ് സംഘം പെരുംകുളം ഭാഗത്ത് വച്ച് കാർ തടഞ്ഞപ്പോൾ പ്രതികൾ നാലു പേരും ഇറങ്ങി ഓടുകയായിരുന്നു. ഇവരിൽ മൂന്നുപേരെ പൊലീസ് സംഘം പിന്തുടർന്ന് സാഹസികമായി പിടികൂടി. ഇവരുടെ കൂടെയുണ്ടായിരുന്ന നിഖിലിനെ പിന്നീട് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കാറിലെ ചാക്കിനുള്ളിൽ നിന്ന് 40 കിലോയോളം ഒട്ടുപാൽ കണ്ടെടുത്തു. എസ്.എച്ച്.ഒ പ്രദീപ്.എസ്, എസ്.ഐ ശിവപ്രസാദ്, സി.പി.ഒമാരായ വിനോദ്, സക്കീർ ഹുസൈൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |