കോട്ടയം: കേരളത്തിൽ പൈനാപ്പിൾ മേഖല കൊവിഡ് മൂലമുള്ള പ്രതിസന്ധിയെ അതിജീവിക്കാൻ പെടാപ്പാടുപെടുന്നതിനിടെ ഇരട്ട പ്രഹരമെന്നാണം അന്തകവിത്തുകൾ (മച്ചിക്കാനികൾ) വ്യാപകമാകുന്നു. കുലയ്ക്കാതെ മുകുളത്തിന്റെ വളർച്ച നീളുകയും വശങ്ങളിലും മുകുളങ്ങൾ ഉണ്ടായി കായ്ക്കാതെ വരുകയുമാണ്. കാലാവസ്ഥ വ്യതിയാനമോ ഉപയോഗിക്കുന്ന ഇലവളങ്ങളുടെ ഫലമോ ആകാം അന്തകവിത്തുകളുണ്ടാകാൻ കാരണമെന്നാണ് സംശയം.
2021ന് ശേഷമാണ് തോട്ടത്തിൽ മച്ചിക്കാനികൾ വ്യാപകമായത്. ചെടികൾ നട്ടുകഴിയുമ്പോൾ 20 ശതമാനത്തോളം അന്തകവിത്തുകളായി മാറുന്നു. ഇതോടെ ഒരു തോട്ടത്തിൽ 4 ടണ്ണിന്റെ വരെ ഉത്പാദനമാണ് കുറയുന്നത്. ചെടി നടുമ്പോൾ അന്തകവിത്തുകളാണെന്ന് തിരിച്ചറിയാനും സാധിക്കില്ല. വളർച്ചയെത്തി കായ്കൾ ഉണ്ടാകാതെ വരുമ്പോഴേ തിരിച്ചറിയാനാവൂ. അതുവരെ ചെയ്ത പരിപാലനവും വളവും വെറുതെയാവും. ചെടികൾ പുഷ്ടിപ്പെടാനുള്ള മരുന്നുകൾ പ്രയോഗിച്ചതിന് ശേഷം വരുന്ന പൂക്കുലയിലാണ് അന്തകവിത്തുകളെ തിരിച്ചറിയുന്നത്.
റബറിലെ പട്ടമരപ്പിന് സമാനമാണ് പൈനാപ്പിൾ ചെടികളിൽ ഉണ്ടാകുന്ന അന്തകവിത്തുകൾ. പൈനാപ്പിൾ ചെടിയുടെ അഗ്രമുകളത്തിൽ കൂമ്പടയുകയും വശങ്ങളിലേക്ക് പല മുകുളങ്ങളായി രൂപപ്പെടുകയും ചെയ്യും. ഈ മുകളങ്ങൾ എടുത്ത് നട്ടാലും കൈതച്ചക്ക ഉണ്ടാകില്ല. കാലാവസ്ഥാ വ്യതിയാനം, ഫംഗസ് ആക്രമണം, ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ, വളപ്രയോഗം എന്നിവയെന്തെങ്കിലുമാണോ ഇവയ്ക്ക് കാരണമെന്ന് പരിശോധിക്കുന്നുണ്ട്. പൈനാപ്പിൾ ചെടികൾക്ക് അംഗീകൃത മരുന്നുകളാണ് പ്രയോഗിക്കുന്നതെന്ന് കർഷകർ പറയുന്നു.
പരിഹാരമില്ല.
പൈനാപ്പിൾ ഗവേണ കേന്ദ്രവുമായി ബന്ധപ്പെട്ട് കാർഷിക സർവകലാശാല ശാസ്ത്രജ്ഞമാർ ഇല, മണ്ണ്, ചെടി എന്നിവ പരിശോധിച്ചിട്ടും പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഗവേഷണം നടക്കുകയാണ്.
പ്രശ്നങ്ങൾ
വാങ്ങുമ്പോൾ അന്തകവിത്ത് തിരിച്ചറിയാനാവില്ല.
വളത്തിനും പണിക്കൂലിയ്ക്കുമടക്കമുള്ള പണം നഷ്ടം
ഉത്പാദനം കുറയുന്നത് കർഷകന് വീണ്ടും നഷ്ടം.
റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ പറയുന്നു.
മച്ചിക്കാനികൾ ഉണ്ടാകാനുള്ള കാരണം കാർഷിക സർവകലാശാലക്കോ, പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിനോ കണ്ടെത്താൻ സാധിച്ചിട്ടില്ല. അധികൃതർ പൈനാപ്പിൾ തോട്ടങ്ങളിൽ എത്തി ഇവയുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ ഗവേഷണത്തിന്റെ ഫലം വരുമെന്നാണ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |