മുണ്ടക്കയം: 2021ഒക്ടോബർ 16. അന്നാണ് മലയോര ജനതയുടെ ഒരു മനുഷ്യായുസിലെ സമ്പാദ്യമെന്നാകെ തകർത്തെറിഞ്ഞ ആ മഹാപ്രളയം ഉണ്ടായത്. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായിരുന്നു പ്രകൃതിയുടെ താണ്ഡവം. നിനച്ചിരിക്കാതെത്തിയ പ്രളയത്തിലും ഉരുൾപൊട്ടലിലുമടക്കം നഷ്ടമായത് 22 മനുഷ്യജീവനുകളാണ്.
കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിൽ 4 പേർക്കും കാവാലിയിൽ 6 പേർക്കും കൊക്കയാറ്റിലെ മാക്കൊച്ചിയിൽ 7പേർക്കും ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായപ്പോൾ ഒഴുക്കിൽ പെട്ടടക്കം മരിച്ചത് 5 പേരാണ്. ഇതിൽ പെരുവന്താനം പഞ്ചായത്തിൽ മണ്ണിടിഞ്ഞ് ജീവൻ നഷ്ടമായ ഒരാളും പെടും. കാവാലിയിൽ ആറുപേരടങ്ങുന്ന ഒരു കുടുംബത്തെ ഒന്നാകെ ഉരുൾ കവർന്നു. മാക്കൊച്ചിയിൽ ജീവൻ നഷ്ടമായ 7 പേരിൽ 5 പേരും ഒരു കുടുംബത്തിലെയാണ്.
ജീവൻ മാത്രം ശേഷിച്ചവരും നിരവധിയാണ് മലയോര മേഖലയിൽ. വ്യക്തിപരമായ നഷ്ടങ്ങൾക്കപ്പുറം മലയോരത്തെയൊന്നാകെ പ്രളയജലം കവർന്നെടുക്കുന്ന കാഴ്ചയ്ക്കും നാട് സാക്ഷ്യം വഹിച്ചു. ചെറുതും വലുതുമായ 17 പാലങ്ങളാണ് പ്രളയജലം കരകവിഞ്ഞെഴുകിയപ്പോൾ തകർന്നടിഞ്ഞത്. മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ തോടിന് സമാനമായി തീർന്ന റോഡുകളും നിരവധി. കൂട്ടിക്കൽ ടൗൺ ഒന്നാകെ പ്രളയജലം മൂടിയപ്പോൾ വ്യാപാരികൾക്കും സർവതും നഷ്ടമായി. കുടിവെള്ള പദ്ധതികൾ തകർന്നു. പ്രളയത്തിൽ കൂട്ടിക്കൽ പഞ്ചായത്തിൽ മാത്രം 15 പേർക്കാണ് വീടും സ്ഥലവും നഷ്ടമായത്. വീടുകൾ മാത്രം നഷ്ടമായത് 350 ഓളം പേർക്ക്. കൊക്കയാറ്റിൽ 241വീടുകൾ തകർന്നു. മുണ്ടക്കയം പഞ്ചായത്തിൽ 172 വീടുകൾ പൂർണമായും 131 വീടുകൾ ഭാഗികമായും തകർന്നുപോയി. സർവതും പോയിട്ടും അതിജീവന പോരാട്ടത്തിലാണ് മലയോര ജനത. സർക്കാർ സഹായങ്ങൾക്ക് പുറമെ, സന്നദ്ധ സംഘടനകളടക്കം ഇവർക്ക് കൈത്താങ്ങായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |