SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.15 AM IST

കുടിശികപ്പണം ചോദിച്ച് മഞ്ജുവാര്യർ വിളിക്കുന്നു!

bsnl

പൊൻകുന്നം: മൊബൈൽഫോണിലേക്ക് ഒരു കോൾ. വിളിക്കുന്ന ആളുടെ പേര് സ്‌ക്രീനിൽ തെളിയുന്നുണ്ട് 'മഞ്ജുവാര്യർ'. 94 00 15 38 84 എന്ന നമ്പരിൽനിന്നാണ് വിളി. ആകാംക്ഷയോടെ ഫോണെടുത്തു. കാര്യം മനസ്സിലായി. വിളിക്കുന്നത് ബി.എസ്.എൻ.എല്ലിൽനിന്നാണ്. ശബ്ദം മഞ്ജുവാരിയരുടേതല്ല. പറയുന്നത് ഇതാണ്: നിങ്ങളുടെ ലാന്റ് ഫോൺ ബില്ല് കുടിശികയാണ്. മേൽ നടപടികൾ ഒഴിവാക്കുന്നതിന് എത്രയും വേഗം ബിൽ തുക അടക്കണം.

ലാന്റ് ഫോൺ കണക്ഷൻ വിച്ഛേദിച്ച മിക്കവർക്കും ഈ സന്ദേശം ലഭിച്ചിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് ലാന്റ് ഫോൺ വേണ്ടന്നുവെച്ച് അന്നുവരെയുള്ള കുടിശ്ശിക അടച്ച് കണക്ഷൻ വിച്ഛേദിച്ചവരാണ് മിക്കവരും. ഉപയോഗിച്ച ഫോണിന് ബില്ലടച്ച് കണക്ഷൻ വേണ്ടന്ന് വച്ചിട്ടും പിന്നീടുള്ള മാസങ്ങളിൽ തുടർച്ചയായി ബില്ല് വന്നുകൊണ്ടിരുന്നു. ഇതിനെതിരെ പരാതിയുമായി ഒറ്റയ്ക്കും കൂട്ടായും ആളുകൾ ബി.എസ്.എൻ.എൽ ഓഫീസിൽ എത്തിയതാണ്. ബില്ല് വരുന്നത് ആന്ധ്രപ്രദേശിൽനിന്നാണ് അത് കാര്യമാക്കേണ്ട, തുക അടയ്‌ക്കേണ്ട എന്നൊക്കെയാണ് അധികൃതർ അന്ന് പറഞ്ഞത്.

പൊൻകുന്നം, കാഞ്ഞിരപ്പള്ളി, കോട്ടയം തുടങ്ങിയ ബി.എസ്.എൻ.എൽ. ഓഫീസുകളിലെല്ലാം കയറിയിറങ്ങിയവർക്ക് ഒരേ മറുപടിയാണ് ലഭിച്ചത്. പിന്നെ അദാലത്തിൽ ഹാജരാകണമെന്ന് പറഞ്ഞ് ഇവർക്കൊക്കെ നോട്ടീസ് വന്നു. അവിടെവെച്ച് കുടിശിക ഉള്ളവരിൽനിന്ന് തുക ഈടാക്കി. കുടിശിക ഇല്ലാത്ത നിരവധി പേർക്ക് ബില്ല് അയച്ചത് പിഴവ് പറ്റിയതാണെന്നും തുക അടയ്‌ക്കേണ്ടതില്ലെന്നും പറഞ്ഞ് മടക്കി അയച്ചു. അവരെയാണ് ഇപ്പോൾ മഞ്ജുവാര്യർ വിളിക്കുന്നത്. കണക്ഷൻ എടുക്കുമ്പോൾ 2000 രൂപ മുതലാണ് ആദ്യം കെട്ടിവെച്ചത്. ഈ തുക മടക്കി കിട്ടേണ്ടതാണ്. കെട്ടിവച്ച തുകയുടെ പല മടങ്ങാണ് ഉപയോഗിക്കാത്ത ഫോണിന്റെ ബില്ല് അടയ്ക്കണമെന്ന് മഞ്ജു വാര്യർ ആവശ്യപ്പെടുന്നത്. ഉപയോഗിച്ചിരുന്ന കാലത്ത് ഒരിക്കലും കൃത്യമായ സേവനം ലഭിച്ചിട്ടില്ല. എന്നും ഫോൺ നിശ്ശബ്ദമായിരുന്നു. വെറുതെ വാടക കൊടുത്ത് മടുത്തിട്ടാണ് ഫോൺ വേണ്ടെന്ന് വച്ചതെന്നാണ് എല്ലാവരും പറയുന്നത്.

മരിച്ചുപോയ ചില ആളുകളെ കുറിച്ച് നാട്ടിൽ ഒരു ചൊല്ലുണ്ട് . ചത്താലും പാര ഇരുന്നാലും പാര എന്ന്. ഈ ചൊല്ല് ശരിക്കും ചേരുന്നത് ബി.എസ്.എൻ.എല്ലിനാണെന്നാണ് നാട്ടുകാർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BSNL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.