SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 AM IST

റോഡ് മറച്ച് ബോർഡ് വയ്ക്കും, ആരുണ്ട് ചോദിക്കാൻ !

board

സംസ്ഥാന ഭരണം കൈയ്യാളുന്ന പാർട്ടിയുടെ കർഷക സംഘടന വാഹനാപകടങ്ങൾക്ക് വഴിയൊരുക്കുന്ന തരത്തിൽ റോഡ് കാണാത്ത രീതിയിൽ കൂറ്റൻ പ്രചാരണ ബോർഡ് വച്ചതിന് നടപടി എടുക്കേണ്ടവർ കണ്ണടച്ചു പിടിക്കുമ്പോൾ നാട്ടുകാരുടെ കൈ തരിക്കുകയാണ്. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ ടി.ബി റോഡും കെ.കെ.റോഡും ചേരുന്നിടത്തെ ഡിവൈഡർ മറയ്ക്കുന്ന തരത്തിലാണ് സമ്മേളനത്തിന് ആശംസകൾ നേരുന്ന വലിയ നീളത്തിലും ഉയരത്തിലുമുള്ള കൂറ്റൻ ബോർഡ് . ഇതിനെതിരെ സാമൂഹ മാദ്ധ്യമങ്ങളിൽ അടക്കം ശക്തമായ വിമർശനം ഉയർന്നിട്ടും ഭരണകക്ഷിയുടെ ബോർഡായതിനാൽ നടപടി എടുക്കേണ്ടവരുടെ മുട്ടു വിറക്കുകയാണോ എന്നാണ് നാട്ടുകാരുടെ സംശയം.

കുപ്പിക്കഴുത്തു പോലെ "ഠ" വട്ടത്തിലുള്ള റോഡുകൾ മാത്രമുള്ള കോട്ടയത്ത് പല സമ്മേളനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് രണ്ട് റോഡുകൾ വേർതിരിക്കുന്ന ഡിവൈഡർ നിറച്ച് അടുത്തടുത്തുള്ള രണ്ടു റോഡുകളിലൂടെ വരുന്നവരുടെ കാഴ്ച മറച്ചുള്ള ബോർഡ് . പ്രധാന കേന്ദ്രങ്ങളിലെ ബോർ‌ഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധിയിൽ നീക്കം ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതിനൊപ്പം സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും നിർദ്ദേശമുണ്ടായിരുന്നു. ഞങ്ങളെ തൊടാൻ ധൈര്യമുള്ളവർ ആരുണ്ടെന്ന മട്ടിൽ ഇതിന് പുല്ലുവിലയാണ് രാഷ്ട്രീയ പാർട്ടികൾ നൽകിയിട്ടുള്ളത്. സമ്മേളനങ്ങൾ മാത്രമല്ല, ഏതെങ്കിലും സംഘടനാ ഭാരവാഹിത്വം ലഭിച്ചാലും സകല വൈദ്യുതി പോസ്റ്റിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും പല്ലു മുഴുവൻ പുറത്തു കാട്ടുന്ന ഫ്ലക്സ് ബോർഡുകൾ ഉയരും. ബോർഡ് വയ്ക്കുന്നതിന് വൻതുക ക്വട്ടേഷൻ നൽകുന്നതിന് പുറമേ ബോർഡ് പ്രധാന കേന്ദ്രങ്ങളിലാണോ വച്ചിട്ടുള്ളതെന്ന് നോക്കാൻ രാത്രി കാവൽ നിൽക്കുന്ന നേതാക്കൾ വരെ കോട്ടയത്തുണ്ട്. പണ്ടൊരു നേതാവ് തന്റെ ഫ്ലക്സ് ബോർഡ് വയ്ക്കുന്നതിന് കാണാനെത്തി വാഹനമിടിച്ചു മരിച്ച സംഭവം വരെ ഉണ്ടായി.

സമ്മേളനത്തിന്റെ പ്രചാരണ ബോർഡുകൾ വയ്ക്കുന്നതിൽ തെറ്റില്ല. അറിവ് മാത്രം പോര തിരിച്ചറിവ് വേണമെന്ന് പറയുന്നതു പോലെ ഔചിത്യം വേണം. നാട്ടുകാരുടെ നെഞ്ചത്താകരുത്. റോഡിലെ കാഴ്ച മറക്കുന്നരീതിയിൽ ബോർഡ് വച്ചാൽ കണ്ണ് ബോർഡിലേക്ക് ചെല്ലും, കൂടുതൽ ശ്രദ്ധ കിട്ടുമെന്ന സംഘാടകരുടെ വിശ്വാസമാകാം ഇതിന് പിന്നിൽ. ഒരേ സമയം ഇടതു വശത്തു നിന്നും വലതു വശത്തു നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത തരത്തിൽ ആകരുത്. അങ്ങനെ ചെയ്യുന്നവർ റോഡ് അപകടം ക്ഷണിച്ചു വരുത്തുകയാണ് . ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാവുന്നില്ലെങ്കിൽ മറ്റൊരു പാർട്ടിയുടെ സമ്മേളനത്തിന് ഡിവൈഡറിന് പകരം റോഡ് അടച്ചു കെട്ടിയായിരിക്കും ബോർഡുകൾ വയ്ക്കുക. ഭരണകക്ഷിക്കാർ ബോർഡ് വച്ചപ്പോൾ നടപടി ഉണ്ടായില്ല, ഞങ്ങൾ പ്രതിപക്ഷമായതു കൊണ്ടാണോ ബോർഡ് എടുത്തു മാറ്റിയതെന്ന് പറയാൻ ബന്ധപ്പെട്ടവർ അവസരമുണ്ടാക്കരുത്.

ഹൈക്കോടതി വിധിയുടെ ലംഘനം ആര് നടത്തിയാലും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നടപടി എടുക്കാനുള്ള തന്റേടം ഉദ്യോഗസ്ഥർക്കുണ്ടാകണം . ഞങ്ങളീ നാട്ടുകാരേ അല്ലെന്ന മട്ടിൽ കണ്ണടച്ചു പിടിച്ച് മൗനാനുവാദം നൽകുന്നത് ആണും പെണ്ണും കെട്ട നടപടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BOARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.