കോട്ടയം. ജൂലായ് ആദ്യം നിരോധനം നിലവിൽ വന്നെങ്കിലും പ്ലാസ്റ്റിക് ഉപയോഗം ഇപ്പോഴും പഴയപടി. ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ നിർദേശിച്ചിരിക്കുകയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരോധന ഉത്തരവുകൾ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കാണ് നിരോധനമുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന. ജില്ലയിൽ ജൂലായ് 21, സെപ്റ്റംബർ 5 തീയതികളിലാണ് ഇതിനു മുൻപ് പരിശോധന നടന്നത്. 160 സ്ഥലങ്ങളിലായി 824 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 131 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. 2,21000 രൂപ പിഴ ചുമത്തിയെങ്കിലും ഇതിൽ 36,500 രൂപ മാത്രമേ സ്ഥാപനങ്ങൾ അടച്ചുള്ളൂ.
ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് 71 പഞ്ചായത്തുകളിലും ബൈലോ പാസ്സാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷവും ഉപയോഗം ഉയരുന്ന സാഹചര്യത്തിൽ മാസത്തിൽ നാലു തവണ പരിശോധന നടത്താനാണ് തീരുമാനം. ആഴ്ചയിൽ ഏതു ദിവസം പരിശോധന നടത്തണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാം.
കേന്ദ്രസർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്ക് പുറമേ 2020 ജനുവരി, ഫെബ്രുവരി, മേയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും.
ചുമത്തിയ പിഴ . 2,21000 രൂപ.
ഇതിൽ ലഭിച്ചത്. 36,500 രൂപ.
നിരോധനം ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്.
മാസത്തിൽ നാലു തവണ പരിശോധന നടത്തും.
പഞ്ചായത്ത് ഡെ.ഡയറക്ടർ ഓഫീസ് വിലയിരുത്തും.
10,000 മുതൽ 50,000 രൂപ വരെ പിഴ ചുമത്തുക.
നിയമലംഘനം തുടർന്നാൽ ലൈസൻസ് റദ്ദാക്കും.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പറയുന്നു.
പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായ പ്രതിനിധികൾ, ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ തുടങ്ങിയവരെ ഉൾക്കൊള്ളിച്ച് സെപ്റ്റംബർ 28ന് ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചിരുന്നു. ഇനി പരിശോധന കർക്കശമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |