കോട്ടയം. വടക്കഞ്ചേരി ബസ്സപകടത്തിന് പിന്നാലെ ഓപ്പറേഷൻ ഫോക്കസ് 3 കർക്കശമായി നടപ്പാക്കിയതോടെ ജില്ലയിൽ 536 വാഹനങ്ങൾക്ക് പിടിവീണു. നിയമലംഘനങ്ങൾ കണ്ടെത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിക്കുകയാണ്. ഒക്ടോബർ എട്ടിന് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ് ഒമ്പതുദിവസം പിന്നിടുമ്പോഴാണ് 536 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തത്. ടൂറിസ്റ്റ് ബസുകൾ, സ്വകാര്യ ബസുകൾ, മറ്റു വാഹനങ്ങൾ തുടങ്ങിയവയിൽ പരിശോധനകൾ തുടരുകയാണ്. 29 വാഹനങ്ങളുടെ ഫിറ്റ്നെസും ഒരു വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കി. വിവിധ നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് 13,17,100 രൂപ പിഴ ചുമത്തി. 18 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
കൂടുതൽ കേസുകൾ ചങ്ങനാശ്ശേരിയിൽ
കോട്ടയം ആർ.ടി.ഒ യിൽ 78 കേസുകൾ രജിസ്റ്റർ ചെയ്തു. 1,51000 രൂപ പിഴ ചുമത്തി. 10 വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി. ചങ്ങനാശ്ശേരി എസ്.ആർ.ടി. ഒ യിലാണ് ഏറ്റുവുമധികം കേസുകൾ : 131. 5,19000 രൂപ പിഴ ചുമത്തി. കാഞ്ഞിരപ്പള്ളി : 87, പാലാ : 39, വൈക്കം : 95, ഉഴവൂർ : 106 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.
ഈടാക്കിയ പിഴ : .13,17,100 രൂപ
ആർ.ടി.ഒ അധികൃതർ പറയുന്നു
"നിയമലംഘനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. ഒരു ശുപാർശയ്ക്കും വഴങ്ങില്ല. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും".
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |