പൊൻകുന്നം . ഒരുകാലത്ത് മലയാളിയുടെ ഉറക്ക ചങ്ങാതി ആയിരുന്ന പായ ഇന്നത്തെ തലമുറയ്ക്ക് കൗതുകവസ്തുവാണ്. ഇന്ന് അധികമാരും ഉപയോഗിക്കുന്നില്ലെങ്കിലും കൈതോല പായ എന്ന തഴപ്പായ ഇന്നും സൂപ്പറാണ്. ഉപയോഗം കുറവാണെങ്കിലും വിലയുടെ കാര്യത്തിൽ അവൻ ചില്ലറക്കാരനല്ല. 500 രൂപയാണ് സാധാരണ ഒരു പായയുടെ വില. പണക്കാരുടെ വീടുകളിൽ ഉപയോഗച്ചിരുന്ന മെത്തപ്പായ എന്ന സൂപ്പർതാരത്തിന്റെ ഇന്നത്തെ വില 2500 രൂപയാണ്. അതും മുൻകൂട്ടി ഓർഡർ ചെയ്താലേ ലഭിക്കൂ. തഴപ്പായക്ക് പകരം വന്ന പ്ലാസറ്റിക്ക് പായയ്ക്ക് വില നൂറ് രൂപയിൽ താഴെയും. ഏത് വീട്ടിലേയും പ്രധാന താരമായി അരങ്ങുവാണിരുന്ന ഒരു നല്ലകാലം കൈതോലപ്പായ്ക്ക് പറയാനുണ്ട്.
പായ കണ്ടാൽ ഉറക്കംവരും. പായില്ലാതെ ഉറങ്ങുന്ന കാര്യം ചിന്തിക്കാനേ വയ്യ. മനുഷ്യനെ സ്വപ്‌നംകണ്ടുറക്കുന്ന പായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം അത്ര വലുതായിരുന്നു. കൈതോല പായ,പുൽപ്പായ എന്നീ രണ്ടിനം പായകളാണ് കേരളത്തിൽ സർവ്വസാധാരണയായി ഉണ്ടായിരുന്നത്. പായ നെയ്ത്ത് തൊഴിലും ഉപജീവനമാർഗ്ഗവുമായി സ്വീകരിച്ചിരുന്ന സ്ത്രീകളടക്കം ആയിരക്കണക്കിന് തൊഴിലാളികളുണ്ടായിരുന്നു. കൈതയുടെ ഓലകൊണ്ട് നെയ്‌തെടുക്കുന്നതാണ് കൈതോലപ്പായ. കോരപ്പുല്ല് എന്ന ഒരുതരം പുല്ലുകൊണ്ടാണ് പുൽപ്പായ നെയ്‌തെടുക്കുന്നത്.
വീട്ടിൽ അതിഥികൾ വന്നാൽ പായ വിരിച്ച് ഇരുത്തിയാണ് സൽക്കരിക്കുന്നത്. ഉണ്ണാനുംഉറങ്ങാനും ഇരിക്കാനും എല്ലാം പായതന്നെ വേണം. ഉത്സവപ്പറമ്പുകളിൽ പരിപാടി കാണാൻ പോകുന്നവർ പായും ചുരുട്ടിയാണ് പോയിരുന്നത്. കല്യാണംപോലുള്ള വിശേഷങ്ങളിലും പായതന്നെ താരം. ഇതിനാവശ്യമായ പായ കടകളിൽനിന്നും വാടകയ്ക്ക് ലഭിച്ചിരുന്നു. ശബരിമല തീർത്ഥാടകരുടെ കെട്ടിനൊപ്പം പായ നിർബന്ധമായിരുന്നു.
ഡോക്ടർമാർ നിർദ്ദേശിക്കുന്നതനുസരിച്ച് ചില രോഗികൾ മാത്രമാണ് ഇന്ന് പായയിൽ കിടക്കുന്നത്. കമഴ്ന്നു വീഴുന്ന കെച്ചുകുട്ടികൾക്ക് വേണ്ടിയും ചിലരൊക്കെ പായ അന്വേഷിച്ച് വരാറുണ്ടെന്ന് പൊൻകുന്നത്തെ ഒരു കച്ചവടക്കാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |