കോട്ടയം. കൃഷിഭവൻ വഴി വിതരണം ചെയ്യുന്ന തെങ്ങിൻ തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവ ഗുണനിലവാരമില്ലാത്തതാണെന്ന് ആക്ഷേപം. ഇതു മൂലം പല കർഷകരും കൃഷി ഭവനിൽ നിന്ന് വിത്തുകൾ വാങ്ങാൻ കൂട്ടാക്കുന്നില്ല. വിത്തുകൾ കൃഷി ഭവനുകളിൽ കെട്ടിക്കിടന്ന് നശിച്ചു പോകുന്ന സാഹചര്യവും ഇതു മൂലം ഉണ്ടാകുന്നു.
കേര കേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം കർഷകർക്ക് വിതരണം ചെയ്യാനെത്തിച്ച 100 കണക്കിന് തെങ്ങിൻ തൈകൾ മണിമല കൃഷിഭവന്റെ പരിസരത്തുകിടന്ന് നശിക്കുകയാണ്. 100 രൂപ സബ്‌സിഡി നിരക്കിൽ കൊടുക്കാമെന്നു പറഞ്ഞിട്ടും വാങ്ങാൻ ആളില്ല.
സർക്കാരിന്റെ നഴ്‌സറികളിൽ വികസിപ്പിച്ചെടുത്തവയെന്ന വ്യാജേനയാണ് കൃഷിഭവൻ വിത്തുകൾ വിതരണം ചെയ്യുന്നത്. തെങ്ങു കൃഷിയുടെ കാര്യത്തിലാവട്ടെ, കൃഷി ഓഫീസർമാർ അതത് കൃഷിഭവന്റെ പരിധിയിലുള്ള ഏറ്റവും ഗുണനിലവാരമുള്ള തെങ്ങ് കണ്ടെത്തി അതിൽനിന്ന് തേങ്ങ സംഭരിച്ച് മുളപ്പിച്ച് കർഷകർക്ക് കൊടുക്കണമെന്നാണ് നിർദേശം. എന്നാൽ വിത്തുദ്പാദനം സ്വകാര്യ ഏജൻസികൾക്ക് കരാർ കൊടുക്കുകയാണ് നിലവിൽ ചെയ്യുന്നത്. കരാറുകാരാകട്ടെ, അന്യസംസ്ഥാനങ്ങളിൽനിന്ന് തേങ്ങ കൊണ്ടുവന്ന് മുളപ്പിച്ച് കൊടുക്കുകയാണ് . ഇതാണ് ഗുണനിലവാരം കുറയാൻ കാരണം. കൃഷിവകുപ്പിന്റെ കാര്യക്ഷമതയില്ലായ്മ മൂലം പല കർഷകരും കൃഷിയിൽനിന്നു പിന്നോട്ട് പോകുന്നു. നല്ലയിനം വിത്തുകൾ ലഭ്യമാക്കാൻ വകുപ്പുതലത്തിൽ കർശന പരിശോധന നടത്തേണ്ടതുണ്ട്.
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെടുന്നു.
വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ കൃഷിവകുപ്പിന് വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. കൃഷിഭവൻ വഴി വിതരണം ചെയ്യുന്ന തെങ്ങിൻ തൈകൾ ഗുണനിലവാരം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം വിതരണം ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |