കോട്ടയം. മീനച്ചിൽ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ പടിഞ്ഞാറൻ മേഖലയിലും രോഗ ബാധയുണ്ടെന്ന സംശയം. പടിഞ്ഞാറൻ മേഖലയിലെ രണ്ട് ഫാമുകളിൽ പന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് സാമ്പിളുകൾ സംസ്ഥാന ലബോറട്ടറിയിലേക്കും ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ഇൻസ്റ്റിറ്റ്യൂട്ട് ലാബിലേക്കും അയച്ചിട്ടുണ്ട്. ഫലം വന്നാലുടൻ മറ്റ് നടപടികളിലേയ്ക്ക് കടക്കും.
മീനച്ചിൽ പഞ്ചായത്തിൽ നിന്ന് കിലോമീറ്ററുകൾ ദൂരമുള്ള രണ്ട് പഞ്ചായത്തിന്റെ പരിധിയിൽക്കൂടി പന്നികൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതോടെ രോഗ വ്യാപനമുണ്ടായെന്ന കണക്ക് കൂട്ടലിലാണ് മൃഗസംരക്ഷണ വകുപ്പ്. മീനച്ചിൽ പഞ്ചായത്തിന്റെ സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതുമായ പന്നികളെ കൊന്ന് മൂന്നുമണിക്കൂർ കൊണ്ട് സംസ്കരിച്ചിരുന്നു. രോഗലക്ഷണങ്ങൾ കാട്ടിയ ഫാമുകളിൽ നിന്ന് പന്നികളെ മാറ്റുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മനുഷ്യരിൽ പടരില്ല
'' ആഫ്രിക്കൻ പന്നിപ്പനിക്ക് വാക്‌സിനോ മറ്റു പ്രതിരോധ മരുന്നുകളോ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തുപോകുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാകുക. എച്ച് 1 എൻ 1 പന്നിപ്പനിയിൽനിന്ന് ആഫ്രിക്കൻ പന്നിപ്പനി വ്യത്യസ്തമാണ്. ഈ വൈറസ് കാട്ടുവളർത്തു പന്നികളെ മാത്രമാണ് ബാധിക്കുക. മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പക്ഷികളിലേക്കും പടരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല''
- ഡോ. ഷാജി പണിക്കശേരി ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |