കോട്ടയം . മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കുന്ന ഉത്തേജക മരുന്നുകൾ കൊറിയറുകൾ വഴി ഒഴുകുന്നു. ഒരാഴ്ചയ്ക്കിടെ കൊറിയർ വഴി ഉത്തേജക മരുന്ന് വിൽക്കാനായി വാങ്ങിയ രണ്ട് പേരെയാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റെങ്കിലും ഇവരിൽ ഒതുങ്ങുന്നില്ല മാഫിയയെന്ന വിവരമാണ് പുറത്തുവരുന്നത്. ഓൺലൈനിൽ ബുക്ക് ചെയ്ത് കൊറിയർ വഴി വളരെ തന്ത്രപരമായാണ് മരുന്ന് എത്തിക്കുന്നത്. കൊറിയർ ഏജൻസികൾക്ക് തെറ്റായ മേൽവിലാസം നൽകും. മൊബൈൽ നമ്പർ മാത്രം കൃത്യമായിരിക്കും. ഏജൻസിയുടെ ജീവനക്കാർ ഈ നമ്പറിൽ വിളിച്ച് ബന്ധപ്പെട്ടാണ് മരുന്നുകൾ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം പാലായിൽ അറസ്റ്റിലായ പി എം അനീഷ് 13500 രൂപ മുടക്കി കൊറിയർ എത്തിച്ചത് നെയിൽ പോളീഷ് എന്ന വ്യാജേനയായിരുന്നു. അനീഷിന് മുന്നേ സമാന കുറ്റത്തിന് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ ഇറങ്ങി സമാന തൊഴിൽ ചെയ്യുകയായിരുന്നു. ലഹരി മരുന്ന് പോലെയുള്ള നിയമങ്ങൾ ഉത്തേജക മരുന്നിൽ കർശനമല്ലാത്തതും ഇവർക്ക് തുണയാകുന്നു.
കിട്ടുന്നത് വൻലാഭം.
ഉത്തേജക മരുന്നായ മെഫന്റർമൈൻ സൾഫേറ്റിന്റെ 10 മില്ലിലിറ്റർ വയലിന് വിപണിയിൽ മുന്നൂറു രൂപയ്ക്കടുത്താണ് വില. എന്നാൽ ഇത് വിൽക്കുന്നത് ഒന്നിന് 600 - 650 നിലയിലാണ്. പിടിയിലായ ദിവസം മരുന്നന്വേഷിച്ച് ഇരുന്നൂറോളം പേരാണ് അനീഷിനെ വിളിച്ചതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇവരുടെ പേരുകൾ സേവ് ചെയ്തിരുന്നത് അഞ്ഞൂറ്, നൈറ്റ് റൈഡർ ഇങ്ങനെയാണ്.
ഇരകൾ യുവാക്കൾ.
15 മുതൽ 30 വയസ് വരെയുള്ളവരാണ് ഉത്തേജകമരുന്നിന്റെ വലയിലകപ്പെടുന്നത്. വടംവലിക്കാരും ബോഡി ബിൽഡിംഗ് മേഖലയിലുള്ളവരുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആവശ്യക്കാർക്ക് നൽകുന്ന മരുന്നാണ് മെഫന്റർമൈൻ സൾഫേറ്റ്. രക്തസമ്മർദ്ദം കുറവുള്ള അവസ്ഥയിൽ ഹൃദ്രോഗികൾക്കാണ് പൊതുവേ നൽകാറുള്ളത്. രക്തസമ്മർദ്ദം കൂട്ടി ശരീരത്തെ ചൂടുപിടിപ്പിക്കുന്നതിനാൽ ബോഡി ബിൽഡിംഗ് താരങ്ങൾ കൂടുതലായി ഉപയോഗിക്കും. മരുന്നിന് അടിമപ്പെടുന്നതോടെ അളവ് കൂട്ടാൻ നിർബന്ധിതരാകും.
ഉപയോഗിച്ചാൽ.
എല്ലിന് ബലക്ഷയം.
മസിലുകൾക്ക് ക്ഷയം.
അമിത രക്ത സമ്മർദ്ദം.
ഹൃദയാഘാത സാദ്ധ്യത.
ഉറക്കമില്ലായ്മ, വിഷാദം.
ഡ്രഗ്സ് കൺട്രോൾ ഇൻസ്പെക്ടർ സി ഡി മഹേഷ് പറയുന്നു.
നിലവിൽ 32 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഉത്തേജകമരുന്ന് മാഫിയക്ക് തടയിടാൻ ശക്തമായ നിയമസംവിധാനം ഇപ്പോഴുമില്ല. 1 മുതൽ 3 വർഷം വരെ തടവും 3 ലക്ഷം രൂപ വരെ പിഴയുമാണ് ലഭിക്കാവുന്ന ശിക്ഷ. ഇത്തരം കുറ്റകൃത്യങ്ങൾക്ക് വേഗത്തിൽ തീർപ്പുണ്ടാക്കാൻ സ്പെഷ്യൽ കോടതി പോലുള്ള സംവിധാനം ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |