കോട്ടയം: അരിയും പച്ചക്കറിയും അടക്കം നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കയറ്റം സാധാരണക്കാരുടെ മാത്രമല്ല, അഗതി മന്ദിരങ്ങളുടേയും നട്ടെല്ലൊടിക്കുകയാണ്. വിലക്കയറ്റം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമ്പോൾ സർക്കാർ ഇടപെടലിനായി കാത്തിരിക്കുകയാണ് സ്ഥാപന നടത്തിപ്പുകാർ.
ആറുമാസംകൊണ്ട് ചെലവ് ഇരട്ടിയോളമായെന്ന് ഇവർ പറയുന്നു. അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി തുടങ്ങിയവയുടെ വില വർദ്ധന പല ധർമ്മ സ്ഥാപനങ്ങളുടേയും ദൈനംദിന പ്രവർത്തനം പോലും താളംതെറ്റുന്ന സാഹചര്യത്തിലെത്തിച്ചു. ഇതിന് പുറമേയാണ് വൈദ്യുതിയുടേയും വെള്ളത്തിന്റെയും നിരക്ക്. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ധർമ സ്ഥാപനങ്ങളെല്ലാം മറ്റുള്ളവരുടെ സഹായത്താലാണ് പിടിച്ചു നിൽക്കുന്നത്. വിശേഷ ദിവസങ്ങളും പിറന്നാൾ പോലുള്ള ആഘോഷങ്ങളും അഗതിമന്ദിരങ്ങളിലാക്കുന്ന സുമനസുകളുടെ കാരുണ്യമാണ് ഏറെ സഹായകരമാകുന്നത്. എന്നാൽ ഇത് എന്നുമില്ല. ദിവസവും ഭക്ഷണത്തിന് ഒരു ലക്ഷത്തിലധികം രൂപ കണ്ടെത്തേണ്ട ധർമ സ്ഥാപനങ്ങളാണ് അധികവും.
സോപ്പിനും ചീപ്പിനും ചായപ്പൊടിക്കും ബിസ്ക്കറ്റിനും വരെ വിലയേറി. പാലിന് വില ഉയരുമെന്ന സൂചനകൾ വരുമ്പോൾ കട്ടനിലേയ്ക്ക് മാറേണ്ടി വരുമോയെന്ന ആശങ്കയുമുണ്ട്. പാചക എണ്ണ വില കിലോഗ്രാമിന് 170 മുതൽ 230 വരെയാണ്. മത്സ്യവും മാംസവും വാങ്ങാൻ വലിയ വില കൊടുക്കണം. ആഴ്ചയിൽ ഒന്നെങ്കിലും എല്ലാ ധർമ സ്ഥാപനങ്ങളുടെ മെനുവിലും നോൺ വെജ് ഭക്ഷണമുണ്ട്.
പി.യു.തോമസിന്റെ അനുഭവമിങ്ങനെ.
നവജീവന്റെ അഗതി സംരക്ഷണത്തിന് പുറമേ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറമേ, കോട്ടയം ജില്ലാ ആശുപത്രി, ആയുർവേദ ആശുപത്രി, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സയിൽ കഴിയുന്നവർക്കും കൂട്ടിരിപ്പുകാർക്കുമായി ദിവസേന 5000 ത്തിലധികം പേർക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നു. വില വർദ്ധന രൂക്ഷമായതോടെ സൗജന്യ ഭക്ഷണവിതരണം നിലച്ചു പോകുമോയെന്ന ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |