കോട്ടയം: രണ്ടു വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം കോട്ടയത്ത് നാടകത്തിന്റെ പൂക്കാലം . ഇനി പത്തുനാൾ തീ പാറും ഡയലോഗുകളുടെ നഗര സന്ധ്യകൾ. ദർശന അഖിലകേരള പ്രൊഫഷണൽ നാടകമത്സരത്തിന് നാളെ കർട്ടനുയരും.രണ്ടു വർഷം മുൻപു വരെ
നാടകമത്സരം കോട്ടയത്തിന്റെ സാംസ്കാരികോത്സവമായി തിങ്ങി നിറഞ്ഞ ആസ്വാദകസാന്നിദ്ധ്യത്തിലാണ് അരങ്ങേറിയിരുന്നത്.
പകൽ ചുമട്ടുതൊഴിലാളിയായി ജോലിയെടുക്കുകയും രാത്രി നാടക അരങ്ങുകളിൽ നിറഞ്ഞാടുകയും ചെയ്യുന്നതിനിടെ ഭരതന്റെ 'ലോറി' എന്ന സിനിമയിൽ തെരുവ് സർക്കസുകാരനെ അവതരിപ്പിച്ച് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ അച്ചൻകുഞ്ഞിന്റെ പേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ അവാർഡാണ് മികച്ച നടന് നൽകുക. സംവിധായകന് എൻ.എൻ.പിള്ളയുടെ പേരിലുള്ള അവാർഡും നൽകും. മികച്ച നാടകത്തിന് 25000 രൂപ അവാർഡായി ലഭിക്കും. നാളെ വൈകുന്നേരം 5.30ന് തോമസ് ചാഴികാടൻ എം.പി നാടകോത്സവം ഉദ്ഘാടനം ചെയ്യും. നാടക സിനിമാനടൻ കോട്ടയം രമേശ് മുഖ്യാതിഥി ആയിരിക്കും. എല്ലാദിവസവും വൈകീട്ട് 6.15നാണ് നാടകങ്ങൾ അവതരിപ്പിക്കുക.
മത്സരത്തിനുള്ള നാടകങ്ങൾ.
4 ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻസിന്റെ റാന്തൽ.
5 ന് കാളിദാസ കലാകേന്ദ്രത്തിന്റെ ചന്ദ്രികയ്ക്കുമുണ്ടൊരു കഥ.
6ന് കൊല്ലം അസ്സീസിയുടെ ജലം .
7 ന് അമ്പലപ്പുഴ സാരഥിയുടെ സമം.
8 ന് കൊച്ചി ചൈത്രധാരയുടെ ഞാൻ.
9ന് തിരുവനന്തപുരം നമ്മൾ നാടകക്കാരുടെ മധുര നെല്ലിക്ക.
10 ന് പാലാ കമ്മ്യൂണിക്കേഷന്റെ അകംപുറം.
11 ന് കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന.
12 ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ കോഴിപ്പോര് .
13 ന് വടകര വരദയുടെ മക്കൾ.
എല്ലാദിവസവും പ്രഭാഷണം.
നാടകോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക വിനിമയ പരിപാടിയിൽ വി.ജയകുമാർ, പ്രൊഫ. സുജ സൂസൻ ജോർജ്, ഡോ.പോൾ മണലിൽ, ആർട്ടിസ്റ്റ് സുജാതൻ, കെ.ബി പ്രസന്നകുമാർ, അജയ് പി.മങ്ങാട്ട്, പ്രൊഫ.ബാബുജി എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും. 6-ന് സ്കൂൾ ഓഫ് ഡ്രാമായിൽ കോട്ടയം ജില്ലയിൽനിന്നുള്ള ആദ്യത്തെ വിദ്യാർത്ഥിനി മാല കാലയ്ക്കലിനെ ആദരിക്കും. 8ന് ന് എൻ.എൻ. പിള്ള അനുസ്മരണവും സ്മാരക പ്രഭാഷണവും പ്രൊഫ. മാത്യു പാൽ നിർവ്വഹിക്കും.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |