കോട്ടയം. ജർമനിയിൽ ചികിത്സയ്ക്ക് പോകും മുന്നേ പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടി. ആലുവയിലെ വിശ്രമം അവസാനിപ്പിച്ച് തിരുവനന്തപുരത്തേയ്ക്ക് മടങ്ങും വഴി കോട്ടയത്ത് തങ്ങിയ ഉമ്മൻചാണ്ടി നാടിന്റെ സ്നേഹവായ്പ്പ് ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം രാത്രി നാട്ടകം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷം ഇന്നലെ രാവിലെയാണ് അദ്ദേഹം പാമ്പാടി ദയറയിലെത്തിയത്. ഉമ്മൻചാണ്ടിയുടെ വിവാഹം നടന്ന ദയറയിൽ പ്രത്യേകം പ്രാർത്ഥന നടത്തി. കാണാനെത്തിയവരോട് പുഞ്ചിരിച്ചും വിശേഷങ്ങൾ ചോദിച്ചും ഉമ്മൻചാണ്ടി കൂടുതൽ ഊർജസ്വലനായി. പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലിൽ വീട്ടിലെത്തുമ്പോൾ പതിവ് ജനക്കൂട്ടം. നാളുകൾക്ക് ശേഷം പ്രിയപ്പെട്ട നേതാവിനെ കണ്ടതിന്റെ ആവേശത്തിലായിരുന്നു പുതുപ്പള്ളിക്കാർ. പരാതിയും നിവേദനങ്ങളുമായി പതിവ് ആൾക്കൂട്ടം.
വിശ്രമത്തിലായിരുന്നതിനാൽ എല്ലാ ഞായറാഴ്ചകളിലുമുള്ള പുതുപ്പള്ളിയിലെ വീട് സന്ദർശനം ഇക്കുറിയില്ലായിരുന്നു. എൺപതാം പിറന്നാൾ വലിയ ആഘോഷമാക്കാൻ പുതുപ്പള്ളിക്കാർ ആലോചിച്ചിരുന്നെങ്കിലും ആലുവയിലെ വിശ്രമക്കിടക്കയിലായതിനാൽ നടന്നില്ല. ഇതിന് പിന്നാലെയാണ് ഉമ്മൻചാണ്ടി വന്നിറങ്ങിയത്. ശബ്ദവിശ്രമമുള്ളതിനാൽ എല്ലാവരുടേയും കുശാലാന്വേഷണത്തിനുള്ള മറുപടി ചിരിയിലൊതുക്കി. ഇടയ്ക്ക് വന്ന ഫോൺ കോളുകൾക്ക് ചെറുമറുപടികൾ. ഭക്ഷണവും മരുന്നും കൃത്യസമയത്ത് കഴിക്കണമെന്ന നാട്ടുകാരുടെ സ്നേഹ ശാസനയ്ക്ക് ചിരിയോടെയുള്ള മറുപടി. നിവേദനങ്ങളുമായി എത്തിയവരെ ആശ്വസിപ്പിച്ച് പുതുപ്പള്ളി പള്ളിയിലേയ്ക്കുള്ള യാത്ര. പള്ളിയിലെത്തി മനമുരുകി പ്രാർത്ഥിച്ച ഉമ്മൻചാണ്ടി അതുവഴി തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. മകൻ ചാണ്ടി ഉമ്മനെ നിർബന്ധിച്ച് രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയ്ക്ക് പറഞ്ഞയച്ചതിന് ശേഷമാണ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെത്തിയത്. ഭാര്യ മറിയാമ്മയും മൂത്തമകൾ മറിയവും ഒപ്പമുണ്ടായിരുന്നു. അടുത്തയാഴ്ചയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മൻചാണ്ടി ജർമനിക്ക് പോവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |