കുമരകം. സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ കേരളാ ഫീഡ്സും മിൽമയും കാലിത്തീറ്റ വില കുത്തനെ കൂട്ടി. പൊടുന്നനെയുള്ള വില വർദ്ധന ക്ഷീരോല്പാദന മേഖലയ്ക്ക് വൻ തിരിച്ചടിയാണ്. പ്രളയവും വേനലും അടക്കമുള്ള പ്രതികൂല കാലാവസ്ഥകളോട് മല്ലടിച്ച് ഒരുവിധം മുന്നോട്ടുപോകുന്നതിനിടെയാണ് ഈ അപ്രതീക്ഷിത പ്രഹരം. വിലവർദ്ധന താങ്ങാനാകാതെ ക്ഷീരകർഷകർ കന്നുകാലി കൃഷി ഉപേക്ഷിച്ച് മറ്റു തൊഴിൽ മാർഗങ്ങൾ സ്വീകരിയ്ക്കുന്ന സ്ഥിതിയാണ്.
ഒരു ടൺ കാലിത്തീറ്റയുടെ ശരാശരി ഫോർമുലേഷൻ കോസ്റ്റ് 18250 രൂപയിൽ നിന്നും 23500 രൂപയായി വർദ്ധിച്ചതിനെ തുടർന്ന് വില വർദ്ധനവ് അനിവാര്യമാണെന്നും, ഇപ്പോൾ വരുത്തിയിരിക്കുന്ന വർദ്ധന പോലും ഉത്പാദന ചെലവിലുണ്ടായിട്ടുള്ള വർദ്ധനവിനെ പൂർണ്ണമായും ഉൾക്കൊള്ളുന്നതല്ലെന്നുമാണ് കേരളാ ഫീഡ്സിന്റെ ന്യായീകരണം.
കാലിത്തീറ്റ വില വർദ്ധന.
കേരള ഫീഡ്സ് എലൈറ്റ് 1495 രൂപ. (പഴയവില 1350 രൂപ)
മിടുക്കി 1395 രൂപ (പഴയവില 1265 രൂപ)
മിൽമ ഗോൾഡ് 1550 രൂപ (പഴയവില 1370 രൂപ)
മിൽമ റിച്ച് 1400 രൂപ (പഴയവില 1240 രൂപ)
ക്ഷീരകർഷകനായ കുഞ്ഞപ്പൻ കുമരകം പറയുന്നു.
കേരളാ ഫീഡ്സും മിൽമയും ഉത്പാദിപ്പിയ്ക്കുന്ന കാലിത്തീറ്റയുടെ വില വർദ്ധിപ്പിയ്ക്കില്ലെന്ന ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ പ്രഖ്യാപനം ഇതോടെ പാഴ് വാക്കായി. ആത്മാർത്ഥയുണ്ടെങ്കിൽ മന്ത്രി വാക്കു പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |