കോട്ടയം. കായൽ വിനോദ സഞ്ചാരത്തിനു സഹായകമാകാൻ ലക്ഷ്യമിട്ട് നിർമ്മിച്ച നാലുപങ്കിലെ ഹൗസ് ബോട്ട് ടെർമിനൽ നാശത്തിന്റെ വക്കിൽ. ഇഴജന്തുക്കൾക്കും സാമൂഹ്യ വിരുദ്ധർക്കുമാണ് ഈ ടെർമിനൽ പ്രയോജനപ്പെടുന്നത്.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുഖാന്തിരം ടൂറിസം വകുപ്പാണ് ടെർമിനൽ നിർമിച്ചത്. 2020 നവംബറിലായിരുന്നു ഉദ്ഘാടനം. വൈദ്യുതിയും വാട്ടർ കണക്ഷനും ലഭിക്കാതെ തിരക്കിട്ടുള്ള ഉദ്ഘാടനം ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
ടെർമിനലിന്റെ പ്രധാന കെട്ടിടമായ വാച്ച് ടവർ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നുകിടക്കുന്നു. സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി ഇവിടം മാറി. സോളാർ ലൈറ്റ്, ശൗചാലയസൗകര്യം എന്നിവ ഉണ്ടായിരുന്നെങ്കിലും ക്രമേണ നശിച്ചു. ഹൗസ് ബോട്ടുകൾ കയറി വരേണ്ട കായൽ ഭാഗം പോള നിറഞ്ഞു. നടപ്പാതയിൽ സ്ഥാപിച്ച കൈവരികൾ മറിഞ്ഞുവീണു. ടെർമിനലിന്റെ നടത്തിപ്പ് ടൂറിസം വകുപ്പിനാണോ കുമരകം ഗ്രാമപഞ്ചായത്തിനാണോ എന്നതിൽ തർക്കം നിലനിൽക്കുന്നു.
ഫിഷറീസ് വകുപ്പിന്റെ മത്സ്യ പ്രജനന കേന്ദ്രം പൊളിച്ചുകളഞ്ഞായിരുന്നു ടെർമിനൽ നിർമ്മാണം.
ചെലവ് 3.8 കോടി രൂപ.
40 ഹൗസ് ബോട്ടുകൾക്ക് പാർക്ക് ചെയ്യാവുന്ന ടെർമിനൽ
സഞ്ചാരികൾക്ക് കായൽ കാണുന്നതിനായി വാച്ച് ടവർ.
ടെർമിനൽ സോളാർ ലൈറ്റ്, ശൗചാലയം എന്നിവ ഒരുക്കി.
ബോട്ടുടമകൾ പറയുന്നു.
ബോട്ട് ടെർമിനലിന്റെ നിർമ്മാണം അശാസ്ത്രീയമാണ്. കാറ്റിന് എതിർ ദിശയിൽ നിർമിച്ച പാർക്കിംഗ് ഏരിയയിൽ ബോട്ടുകൾ അടുപ്പിക്കാൻപോലും ആകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |