കോട്ടയം . മണ്ഡല മകരവിളക്ക് സീസൺ ആരംഭിക്കാനിരിക്കെ ഹോട്ടലുകളിൽ ആഹാരസാധനങ്ങൾക്ക് തീവിലയായി. വാണിജ്യ സിലിണ്ടറിന് 240 രൂപ ഇൻസെന്റീവ് എടുത്തുകളഞ്ഞതോടെ 19 കിലോ തൂക്കം വരുന്ന സിലിണ്ടറിന്റെ വില 1508 രൂപയിൽ നിന്ന് 1748 രൂപയായി ഉയർന്നു. പച്ചക്കറി അടക്കം നിത്യോപയോഗസാധനങ്ങളുടെ വൻവില വർദ്ധനവും ചൂണ്ടിക്കാട്ടിയാണ് ഹോട്ടൽ ആഹാരസാധനങ്ങളുടെ വില കുത്തനെ വർദ്ധിപ്പിച്ചത്. സാധാ വെജിറ്റേറിയൻ ഊണിന് 60 - 70 രൂപയാണ്. പായസമോ, തൈരോ സ്പെഷ്യലായി വാങ്ങിയാൽ 100 രൂപയാകും. ജീവനക്കാരുടെ കുറവ് കാരണം മിക്ക ഹോട്ടലുകളിലും ഉച്ചയൂണില്ല. പകരം നെയ്‌റോസ്റ്റ്, മസാലദോശ, ചപ്പാത്തി തുടങ്ങിയവയാണ് ഉച്ചയ്ക്കും വിൽക്കുന്നത്. ഹോട്ടലുകളുടെ നിലവാരമനുസരിച്ചാണ് വില. താരതമ്യേന വില കുറവായിരുന്ന ഇന്ത്യൻ കോഫി ഹൗസിലും വില വർദ്ധിപ്പിച്ചു.
നോൺ വെജ് ഊണെങ്കിൽ ഒരു കഷ്ണം മീനുള്ള കറിയ്ക്ക് 100 രൂപ അധികം നൽകണം. മത്തി, അയല വില ഒരു കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നെങ്കിലും രണ്ടോ മൂന്നോ മത്തിയോ ഒരു അയലയോ വറുത്തതിന് മിനിമം 50 രൂപ നൽകണം. ഇടത്തരം ഹോട്ടലെങ്കിൽ ഇത് 100 വരെ ആകും.
സർക്കാർ നിരക്ക് തള്ളി ഹോട്ടലുകൾ.
ശബരിമല സീസണിൽ കൊള്ള ലാഭമെടുക്കാതിരിക്കാൻ ആഹാരസാധനങ്ങളുടെ വില നിയന്ത്രിച്ച് കളക്ടർ ഉത്തരവായെങ്കിലും ആ വിലയ്ക്ക് വിൽക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഹോട്ടൽ ഉടമകൾ. നെയ് റോസ്റ്റിന് 45 രൂപയും പ്ലെയിൻ ദോശയ്ക്ക് 35 ഉം മസാലദോശയ്ക്ക് 50 രൂപയും, ഇടിയപ്പം, ദോശ .ചപ്പാത്തി, പൊറോട്ട കാപ്പി, ചായ എന്നിവക്ക് പത്ത് രൂപയും ഈടാക്കാവൂ എന്നാണ് സർക്കാർ നിർദ്ദേശം.
കോട്ടയത്തെ ഇടത്തരം ഹോട്ടൽ ഉടമ സുരേന്ദ്രൻ പറയുന്നു.
അരിവില കിലോയ്ക്ക് 60 കടന്നു. പച്ചരി, ഉഴുന്ന് വിലയും കുതിച്ചുയർന്നു. പച്ചക്കറി വിലയും വർദ്ധിച്ചു. ഉള്ളിവില 100 ഉം, സവാള 40 ഉം കടന്നു. ഇതിന് പുറമേയാണ് വാണിജ്യ സിലിണ്ടറിന് വില കൂടിയത്. ഈ സാഹചര്യത്തിൽ സർക്കാർ പറയുന്ന വിലയ്ക്ക് ആഹാരസാധനങ്ങൾ വിൽക്കുക നഷ്ടക്കച്ചവടം ആകും. ഇതിലും നല്ലത് ഹോട്ടൽ അടച്ചിടുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |