കോട്ടയം. നേന്ത്രവാഴ കർഷകരെ പ്രതിസന്ധിയിലാഴ്ത്തി കീടബാധയും ഉദ്പാദന ചെലവിലെ വർദ്ധനവും. തണ്ടുതുരപ്പൻ പുഴുവിന്റെ ശല്യം, ഇലകരിച്ചിൽ, കൂമ്പടയൽ തുടങ്ങിയ രോഗങ്ങളാണ് വാഴ കൃഷിയെ പ്രധാനമായും ബാധിക്കുന്നത്. ചെലവിന് ആനുപാതികമായി വരുമാനം ലഭിക്കാത്ത സ്ഥിതിയിൽ പലരും ഈ മേഖലയിൽ തുടരാൻ മടിക്കുകയാണ്. തൊഴിലാളികളുടെ കൂലിയും വർദ്ധിച്ചു. 800 മുതൽ 1000 രൂപ വരെ ഇപ്പോൾ കൂലി കൊടുക്കണം. കൃഷി ഭവനിൽ നിന്ന് വാഴവിത്തുകൾ ഇടക്കാലത്ത് മാത്രമാണ് ലഭിക്കുന്നത്. അതിനാൽ വയനാട്, തമിഴ്‌നാട് എന്നിവിടങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ജില്ലയിലെ പൊൻകുന്നം, എരുമേലി, നെടുംകുന്നം, മറിയപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും വിത്തുകൾ ലഭിക്കുന്നുണ്ട്. 25 രൂപയാണ് വില.
രാസവളത്തിന്റെ വില കുതിച്ചുയർന്നതാണ് മറ്റൊരു പ്രധാന പ്രതിസന്ധി. യൂറിയായുടെയും പൊട്ടാഷിന്റെയും വില മുൻവർഷങ്ങളിലേതിനേക്കാൾ ഇരട്ടിയായി. സഹകരണ സംഘങ്ങളിൽ നിന്ന് യൂറിയാ കിട്ടാറില്ലെന്ന് കർഷകർ പറയുന്നു. ജൈവവളങ്ങൾക്കും വില വർദ്ധിച്ചു. വാഴകൾക്ക് നൽകുന്ന ഊന്നു കാലിനും വിലയേറി. മുളങ്കാൽ ആണ് ഭൂരിഭാഗം കർഷകരും ഊന്നിനായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും വ്യാപകമായി ഏത്തക്കുലകൾ കൊണ്ടുവരുന്നതിനാൽ ജില്ലയിലെ കർഷകരുടെ കുലകൾക്ക് വലിയവില കിട്ടാറില്ല.
50 കിലോയുടെ ചാക്കിന് വില.
പൊട്ടാഷ് : 1800 രൂപ. (പഴയ വില 900)
യൂറിയാ: 1300 രൂപ. (പഴയ വില 550)
നഷ്ടം മാത്രം മിച്ചം.
തമിഴ്നാട്ടിൽ നിന്ന് കുലകൾ എത്തുന്നതിനാൽ വിലത്തകർച്ച.
തൊഴിലാളികൾക്ക് കൂലിച്ചെലവിനത്തിലും വർദ്ധന ഉണ്ടായി.
നേന്ത്രവാഴ വിത്തിനും ഊന്നു കാലിനും വരെ വില വർദ്ധിച്ചു.
ജൈവവളങ്ങൾക്കടക്കം വില കൂടിയത് ഉദ്പാദന ചെലവു കൂട്ടി.
വാഴ കർഷകനായ ഉണ്ണികൃഷ്ണൻ കറുകച്ചാൽ പറയുന്നു.
ഇറക്കുമതി നിയന്ത്രിച്ച് വാഴകർഷകർക്ക് സുരക്ഷിത വിപണി ഉറപ്പ് വരുത്തണം. പ്രകൃതിക്ഷോഭത്തിൽ നശിച്ചുപോകുന്ന വാഴകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും ഇതിന്റെ ഗുണം പലർക്കും ലഭിക്കാറില്ല. വായ്പയെടുത്താണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കുന്നത്. എന്നാൽ, വേണ്ടത്ര വിപണി ലഭിക്കാതെ വരുമ്പോൾ പലരും കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |