കോട്ടയം. അന്തിച്ചോപ്പിൽ തെങ്ങിൻ തോപ്പിലിരുന്നു കലപില കൂട്ടുന്ന പെലിക്കൻ പക്ഷികളെ കാണാം കുറിച്ചിപ്പാടത്തെ ആളൊഴിഞ്ഞ ഈ തുരുത്തിൽ വന്നാൽ. മൂന്നോളം ഏക്കറുള്ള കുറിച്ചി കരിവട്ടം പാടത്ത് മൂന്ന് വർഷമായി ഒക്ടോബർ - നവംബർ മാസങ്ങളിൽ പതിവു സന്ദർശകരാണ് ഇക്കൂട്ടർ.
പുള്ളിച്ചുണ്ടൻ കൊതുമ്പന്നം എന്നാണ് പെലിക്കൻ പക്ഷികളുടെ നാടൻ പേര്. കേരളത്തിൽ അത്ര വ്യാപകമല്ലാത്ത ഇവ പ്രജനനത്തിനായാണ് ഈ സീസണിൽ ഇവിടെയെത്തുന്നത്. അടുത്ത വർഷം തുടക്കത്തോടെ കുഞ്ഞുങ്ങളുമായി യാത്രയാവുകയും ചെയ്യും. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേയ്ക്ക് എത്തുന്നത്. 19 കൂടുകളിലായി 51ഓളം പെലിക്കൻ പക്ഷികൾ ഇവിടെ കഴിയുന്നുണ്ടെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. കുട്ടനാട് പ്രദേശത്ത് പെലിക്കനെ കൂട്ടത്തോടെ കാണുന്ന മൂന്നാമത്തെ സ്ഥലമാണ് കുറിച്ചി പാടശേഖരം. കുമരകം പക്ഷിസങ്കേതം, മെത്രാൻ കായൽ എന്നിവയാണ് മറ്റിടങ്ങൾ.
പെലിക്കനുണ്ട് ഫ്രണ്ട്സ്.
വർണ്ണകൊക്ക്, ഞാറകൊക്ക്, വെളുത്ത കഷണ്ടി കൊക്ക് എന്നിവയും പാടശേഖരത്തിൽ നിറഞ്ഞിട്ടുണ്ട്. കൃഷിക്കായി വെള്ളം വറ്റിച്ചതിനാൽ വരമ്പിലൂടെ നടന്നുചെന്നാൽ പക്ഷികളെ നല്ലതുപോലെ കാണാം. ഇവയെ കാണാൻ സഞ്ചാരികളുമെത്തുന്നുണ്ട്. പക്ഷികളുടെ വരവ് സ്ഥിരമായതോടെ വരുംകാലങ്ങളിൽ പാടശേഖരം പെലിക്കന്റെ പേരിൽ അറിയപ്പെടുമെന്ന് കർഷകർ പറയുന്നു.
ഭാരം 10 കിലോ വരെ.
ശല്യങ്ങളൊന്നുമില്ലെങ്കിലും ഇത്രയും ഭാരമുള്ള പെലിക്കനുകൾ തലപ്പത്ത് പതിവായിരിക്കുന്നത് തെങ്ങിനെ ബാധിക്കുമോയെന്ന് കർഷകർക്ക് ആശങ്കയുണ്ട്. മറ്റു പക്ഷികളേക്കാൾ വലുതും ഭാരവും ഉള്ളവയാണ് പെലിക്കനുകൾ. 5 മുതൽ 10 കിലോ വരെ ഭാരമുണ്ടാകും. മീനാണ് പ്രധാന ഭക്ഷണം. ഒറ്റ ഇര തേടലിൽ ഒട്ടേറെ മീനുകളെ അകത്താക്കും. കീഴ്കൊക്കിൽ സഞ്ചി പോലുള്ള ഭാഗത്ത് മീനുകളെ അരിച്ചെടുത്ത് ശേഖരിക്കുന്നത്. വെള്ളത്തിൽ നീന്തിത്തുടിച്ച് വൈകിട്ട് ചേക്കേറും. ഉയരംകൂടിയ തെങ്ങിന്റെ തലപ്പുകളിലാണ് കൂട്. കൂടു ബലപ്പെടുത്താൻ വെള്ളത്തിൽ വളരുന്ന വള്ളികൾ ഉപയോഗിക്കും.
പക്ഷി നിരീക്ഷകൻ പ്രദീപ് അയ്മനം പറയുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ പെലിക്കനുകളെ കണ്ടെത്തിയത് കുറിച്ചിപ്പാടത്താണ്. ഏറ്റവും കൂടുകളും കുറിച്ചിപ്പാടം ഇവിടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |