SignIn
Kerala Kaumudi Online
Thursday, 25 April 2024 8.02 PM IST

ശബരിമല സ്പെഷ്യൽ പിഴിച്ചിൽ.

sabari

രണ്ടു വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ശബരിമല മണ്ഡലം സീസൺ ആരംഭിച്ചതോടെ എങ്ങനെയും അയ്യപ്പന്മാരെ പിഴിഞ്ഞ് പത്തു പുത്തനുണ്ടാക്കാനുള്ള കച്ചവട താത്പര്യമാണെവിടെയും. സ്വകാര്യ സ്ഥാപനങ്ങൾ മാത്രമല്ല സർക്കാർ വഹ കെ.എസ്.ആർ.ടി.സിയും ദേവസ്വം ബോർഡുമെല്ലാം ബ്ലേഡ് കമ്പനികളെ അതിശയിപ്പിക്കുന്ന പിഴിച്ചിലാണ് നടത്തുന്നത്.

പമ്പ സർവീസ് സ്പെഷ്യലാക്കി 30 ശതമാനം അധിക നിരക്കാണ് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. സ്വകാര്യ ബസ് സർവീസ് അനുവദിക്കാത്തതിനാൽ ആന വണ്ടിക്കാർ പറയുന്ന നിരക്ക് നൽകിയേ പറ്റൂ. നിലക്കൽ മുതൽ പമ്പവരെ 18 കിലോമീറ്റർ ദൂരമേയുള്ളുവെങ്കിലും ഓർഡിനറിക്ക് 50ഉം എ.സി ബസിന് 80 രൂപയും നൽകണം. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ അയ്യപ്പന്മാർ പോകുന്ന ചെങ്ങന്നൂർ പമ്പ നിരക്ക് 141 രൂപയാണ് .തിരിച്ച് പമ്പയിൽ നിന്ന് ചെങ്ങന്നൂർക്ക് ഈടാക്കുന്നത് 180 രൂപയും 39 രൂപ മടക്കയാത്രക്ക് അധികം വാങ്ങുന്നത് എന്തിനെന്ന് ചോദിച്ചാൽ സ്പെഷ്യൽ നിരക്കെന്നേ മറുപടിയുള്ളൂ. നിലക്കൽ വരെയേ സാദാ അയ്യപ്പന്മാരുടെ വാഹനങ്ങൾ അനുവദിക്കൂ. അല്ലെങ്കിൽ വി.ഐ.പി ആയിരിക്കണം. പിന്നെ നിലക്കലിൽ നിന്ന് പമ്പക്ക് കെ.എസ്.ആർ.ടി.സി ബസ് തന്നെ ശരണം. അങ്ങോട്ടുമിങ്ങോട്ടും വണ്ടി കാത്ത് നിൽക്കണം. ഇടിച്ചു കയറണം. നേരത്തേ ഏത്ര തിരക്കിലും പമ്പവരെ ഏതു വാഹനത്തിനും പോകാമായിരുന്നു . കൂടുതൽ വാഹന പാർക്കിംഗിന് ഹിൽടോപ്പ് തയ്യാറാക്കിയിരുന്നു. അത് കാടു പിടിച്ചു കിടക്കുമ്പോഴാണ് നിലക്കൽ പമ്പ സ്പെഷ്യൽ പിഴിച്ചിൽ.

ദേവസ്വം ബോർഡ് ആണെങ്കിൽ അയ്യപ്പന്മാരെ എങ്ങനെ പിഴിയാമെന്നതിലാണ് ഗവേഷണം നടത്തുന്നത്. വഴിപാട് നിരക്ക് ഓരോ സീസണിലും തോന്നുന്നതു പോലെ കൂട്ടും. അരവണ ചെറിയ ഡപ്പിക്ക് 80 രൂപയാണ്. (നെയ്യിൽ വരട്ടിയ പണ്ടത്തെ അരവണയുടെ രുചിയുടെ ഏഴയലത്തു വരില്ല പുതിയത്) കടിച്ചാൽ പൊട്ടാത്ത ഉണ്ണിയപ്പത്തിനു ഒരെണ്ണത്തിന് 20 രൂപയാണ്. ഈന്തപ്പഴവും പഴവും തേനും കൽക്കണ്ടവും ഏലക്കയുമെല്ലാം ചേർന്ന് രുചികരമായ പഴനിയിലെ പ്രസാദമായ പഞ്ചാമൃതത്തിന് 40 രൂപയാണ് . ഇതിലുള്ള പകുതി വിഭവങ്ങളേ ശബരിമലയിലെ അരവണയിലുള്ളൂ. എന്നാൽ വില ഇരട്ടിയും. കോടിക്കണക്കിന് ഭക്തജനങ്ങൾ എത്തുന്നിടത്ത് കൂടുതൽ ഉത്പാദനം നടക്കുമ്പോൾ വില കുറയേണ്ടതാണെങ്കിലും എന്തിലുംവും ലാഭക്കണ്ണുള്ള ദേവസ്വം ബോർഡ് ഓരോ സീസണിലും എങ്ങനെ വില കൂട്ടാമെന്നാണ് ചിന്തിക്കുന്നത്. എന്നാൽ ഗുണനിലവാരം കൂട്ടുന്നതിനെപറ്റി ചിന്തയില്ലാത്തതിനാൽ ഇപ്പോഴത്തെ അരവണ പെട്ടെന്ന് ചീത്തയാകും. പാതി വില ഈടാക്കുന്ന പഴനിയിലെ പഞ്ചാമൃതമാകട്ടെ ഗുണനിലവാരം നില നിറുത്തുന്നതിനാൽ മാസങ്ങളോളം കേടാകില്ല .

സർക്കാർ വഹ മിൽമ ഇരുമുടി കെട്ടു നിറക്കുന്നതിന് ആവശ്യവസ്തുവായ നെയ്ക്ക് ശബരിമല സീസൺ തുടങ്ങിയതോടെ ലിറ്ററിന് 40 രൂപയാണ് വില കൂട്ടിയത്. .

കഴുത്തിലിടുന്ന മാല മുതൽ ഇരുമുടി കെട്ടിൽ നിറക്കുന്ന സാധനങ്ങൾക്ക് വരെ വിലകൂട്ടി. ടാക്സി നിരക്കും കൂട്ടി. ദേവസ്വം ബോർഡാകട്ടെ വഴിപാട് നിരക്ക് കൂട്ടി. ഹോട്ടൽ ഉടമകൾ ആഹാരസാധന വില കൂട്ടി. അയ്യനെക്കണ്ട് സങ്കടം പറയാനുള്ള ശബരിമല യാത്രയ്ക്കുള്ള ചെലവ് കുത്തനെ ഉയരുമ്പോൾ "ശബരിമലകയറ്റം കാശുപിടുങ്ങലെന്റയ്യപ്പാ ...എന്ന് എങ്ങനെ പറയാതിരിക്കും.!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SABARI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.