കോട്ടയം. ഫോൺ നഷ്ടമായെന്നു കാട്ടി സൈബർ പൊലീസിനെ സമീപിച്ചിട്ടും രക്ഷയില്ലാത്തതിനെ തുടർന്ന് യുവാക്കൾ സ്വയം അന്വേഷിച്ച് ഫോൺ കണ്ടെത്തിയത് ആ വിംഗിനു തന്നെ നാണക്കേടായി. മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട പരാതികളെല്ലാം കെട്ടിക്കിടക്കുകയാണ്. സൈബർ തട്ടിപ്പ് അടക്കമുള്ള മറ്റ് കേസുകളിലും ഇതുവരെ തുമ്പുകണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കോട്ടയം സ്വദേശികളായ യുവാക്കളുടെ ഫോൺ നഷ്ടമായപ്പോൾ പതിവ് പോലെ സൈബർ ടീമിനെ സമീപിച്ചെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഒടുവിൽ കുറിച്ചിയിൽ നിന്ന് സ്വയം കണ്ടെത്തുകയായിരുന്നു. സംഭവം നാണക്കേടായതോടെ ജില്ലാ പൊലീസ് മേധാവി ഉദ്യോഗസ്ഥരെ കുടഞ്ഞു. ഇതോടെയാണ് വിദേശത്ത് പോകാൻ ഒരുങ്ങുന്നതിനിടെ നഷ്ടമായ വൃദ്ധയുടെ ഫോൺ മണിക്കൂറുകൾക്കകം കണ്ടെത്തി നൽകിയത്. എന്നാൽ മൊബൈൽ ഫോൺ നഷ്ടമായതുമായി ബന്ധപ്പെട്ട് മാത്രം ഈ വർഷം പരിഹാരമില്ലാതെ ശേഷിക്കുന്നത് 1500 പരാതികളാണ്. ചില ഫോണുകൾ അന്യസംസ്ഥാനത്ത് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ തിരികെ ലഭിക്കാൻ ഒരു നീക്കവും നടത്തിയിട്ടില്ല.
സൈബർ അപമാനം പറയുകയേ വേണ്ട.
ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി സ്ത്രീകളെ അപമാനിച്ച സംഭവത്തിലും പരാതികൾ ആയിരത്തിന് മുകളിലുണ്ട്. പക്ഷേ, ഒരാൾക്കെതിരെ പോലും നടപടിയുണ്ടായിട്ടില്ല. പ്രൊഫൈലുകൾ പലതും ഡീ ആക്ടിവേറ്റ് ചെയ്തതിനാൽ കണ്ടെത്താനാവില്ലെന്ന പതിവ് മറുപടിയാണ് പരാതിക്കാർക്ക് ലഭിക്കുന്നത്.
ആപ്പ് തട്ടിപ്പിന് അവസാനമില്ല.
മൊബൈൽ ആപ്പുകൾ വഴി വായ്പ നൽകുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല. മൊബൈൽ പ്ലേ സ്റ്റോർ വഴിയും ഓൺലൈൻ ലിങ്ക് വഴിയും സേവനം നൽകുന്ന ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും റിസർവ് ബാങ്കിന്റെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി സർട്ടിഫിക്കറ്റ് ഇല്ല.
ഏഴ് ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകൾക്ക് 20 മുതൽ 40 ശതമാനം വരെയാണ് കൊള്ളപ്പലിശ. പത്ത് മുതൽ 25 ശതമാനം വരെ പ്രോസസിംഗ് ചാർജും ഈടാക്കും. ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും സോഫ്ട് കോപ്പികൾ മാത്രമാണ് വായ്പ ലഭ്യമാക്കാൻ ആവശ്യപ്പെടുന്നത്.
തട്ടിപ്പുകാരുടെ രീതി.
ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ പെർമിഷനുകൾ ആവശ്യപ്പെടും .
ഇതുവഴി വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കും.
വായ്പയെടുത്തവരുടെ ഫോൺ പോലും വിദൂരനിയന്ത്രണത്തിലാവും.
വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങളും കൈക്കലാക്കും.
സുഹൃത്തുക്കളുടെ നമ്പരുകളിലേക്ക് വായ്പാ മെസേജ് അയയ്ക്കും.
പരിഹാരമില്ലാത്ത സൈബർ പരാതികൾ
1500.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |