പണ്ട് ഡൽഹിനായരെന്ന പരിഹാസപ്പേര് വീണ കോൺഗ്രസിലെ നിത്യഹരിതനായകനായ ശശിതരൂർ വിശിഷ്ടാതിഥി ആയി മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ചങ്ങനാശേരിയിൽ എത്തുമ്പോൾ കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാകുന്നത് എന്തിന് ?
ഉമ്മൻചാണ്ടിയുടെ തട്ടകമായ കോട്ടയം കോൺഗ്രസ് എ ഗ്രൂപ്പിന്റെ വത്തിക്കാനായിരുന്നു പണ്ട്. അപ്പം കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന പലരും "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ" കൂടുവിട്ട് കൂടുമാറുന്നതിനാൽ ഏതു ഗ്രൂപ്പിലെന്ന് അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടി വരും. ചങ്ങനാശേരിയിൽ മന്നം ജയന്തി സമ്മേളനത്തിനൊപ്പം പാലായിൽ കെ.എം ചാണ്ടി അനുസ്മരണ സമ്മേളനം മാത്രമായിരുന്നു തരൂരിന്റെ മറ്റൊരു പരിപാടി . യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഈരാറ്റുപേട്ടയിൽ പാലിയേറ്റീവ് കെയർയൂണിറ്റിന് ആംബുലൻസ് കൊടുക്കുന്ന പരിപാടി കൂടി തരൂർ ഏറ്റു. ഇതിനിടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായ ചിഞ്ചു കുര്യൻ ജോയ് കോട്ടയത്ത് തരൂരിനെ യൂത്ത് കോൺഗ്രസ് മഹാസംഗമ പരിപാടിക്കായി ക്ഷണിച്ചു ചങ്ങനാശേരിയും പാലായും ഈരാറ്റുപേട്ടയും കഴിഞ്ഞ് കോട്ടയത്ത് ഓടി എത്തുമ്പോൾ രാത്രി വൈകുമെന്നതിനാൽ ഈരാറ്റുപേട്ടയിലേക്ക് പരിപാടി മാറ്റാൻ നിർദ്ദേശിച്ചത് തരൂരായിരുന്നു. .
സംഗതി ഒ.കെ ആയതോടെ തരൂരിന്റെ വലിയ ചിത്രം വെച്ച് ചിഞ്ചു പോസ്റ്റർ ഇറക്കി. തരൂരുമായി ഇടഞ്ഞ വി.ഡി.സതീശന്റെ ചിത്രം ഒഴിവാക്കിയായിരുന്നു പോസ്റ്റർ. ഇത് മാദ്ധ്യമങ്ങൾ വിവാദമാക്കിയതോടെ സതീശനൊപ്പം തിരുവഞ്ചൂരിന്റെയും നാട്ടകം സുരേഷിന്റെയും പടം കൂടിവെച്ച് പോസ്റ്റർ ഇറക്കി. രണ്ട് പോസ്റ്ററും വെച്ച് ചാനലുകൾ നാറ്റിച്ചതിൽ അസ്വസ്ഥരായ കോൺഗ്രസ് നേതാക്കൾ ഇടഞ്ഞു. ഇതിനിടെ സതീശന്റെ ഫ്ലക്സ് ബോർഡ് ഒരു വിഭാഗം ഉയർത്തി. ആകെ മൊത്തം ടോട്ടലായി കോൺഗ്രസ് നേതാക്കളുടെ തല വെച്ചുള്ള പോസ്റ്റർ, ഫ്ലക്സ് യുദ്ധം മുറുകി. ഒപ്പം നേതാക്കളുടെ പ്രസ്താവനാ യുദ്ധവും. തരൂരാരാ മോൻ. ഒരു വെടിക്കു രണ്ടു പക്ഷി എന്ന തരത്തിൽ ഇതിനിടയിൽ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണാനും ചങ്ങനാശേരി അതിരൂപതാ യുവജന വിഭാഗം സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനും സമയം കണ്ടെത്തി. പഴയ ഡൽഹി നായരായ തരൂർ സൂപ്പർ താരമാകുമ്പോൾ മറ്റ് നേതാക്കൾക്ക് എങ്ങനെ സഹിക്കാൻ പറ്റും.
മന്നം ജയന്തി സമ്മേളനത്തിൽ തരൂർ മുഖ്യാതിഥിയായി വേദിയിൽ ഇരിക്കുമ്പോൾ മറ്റു കോൺഗ്രസ് നേതാക്കൾ വരവ് അറിയിക്കാൻ
എൻ.എസ്.എസ് നേതാക്കളുടെ ശ്രദ്ധ ആകർക്ഷിക്കുന്നതിന് വേദിക്കു താഴെ പാതി ഇരുന്നും നിന്നും കളിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. എങ്ങനെ താഴെ ഇരുന്ന് തരൂരിന്റെ പ്രസംഗം കേൾക്കും. തരൂർ ഷൈൻ ചെയ്യുന്ന പരിപാടി സഹിക്കാൻ പറ്റാതെ പലരും മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി വരവ് വെച്ച് മടങ്ങുമോ എന്നാണ് ചുറ്റുവട്ടത്തുള്ളവരുടെ സംശയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |