കോട്ടയം. ഏത്തയ്ക്ക സുലഭമായിട്ടും ചിപ്‌സ് വില ഉയർന്നു തന്നെ. 50 രൂപയാണ് നാടൻ ഏത്തയ്ക്കായുടെ ചില്ലറ വില. മൊത്ത വില 40 രൂപയും. നേരത്തെ 75 രൂപവരെ ഉണ്ടായിരുന്ന സ്ഥാനത്താണിത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഏത്തയ്ക്ക 40രൂപയ്ക്ക് കടകളിൽ കിട്ടും. തമിഴ്‌നാട്, വയനാട്, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേയ്ക്ക് ഏത്തയ്ക്ക കൊണ്ടുവരുന്നത്. ഇത് വഴിയോരങ്ങളിൽ വാഹനത്തിലും മറ്റും രണ്ടരകിലോ 100 രൂപ എന്ന നിരക്കിൽ വിൽപ്പന നടത്തുന്നുമുണ്ട്. സീസൺ ആയതിനാൽ നാടൻ ഏത്തയ്ക്കായും വിപണിയിൽ സുലഭമാണ്.
ഓണത്തോട് അനുബന്ധിച്ച് ഏത്തക്കായ്ക്കും എണ്ണയ്ക്കും വില വർദ്ധിച്ചപ്പോൾ ചിപ്‌സ് വില ഒരു കിലോയ്ക്ക് 400 രൂപയായിരുന്നു. എന്നാൽ, ഇപ്പോൾ ഏത്തയ്ക്കാവില കുറയുകയും വെളിച്ചെണ്ണ വില 180 രൂപയാവുകയും ചെയ്തിട്ടും ചിപ്സ് വില പഴയതുതന്നെ. മണ്ഡലകാലത്ത് സാധനങ്ങൾക്ക് വിലനിലവാരം നിയന്ത്രിക്കാറുണ്ട്. എന്നാൽ അത്തരത്തിൽ വസ്തുക്കൾക്കൊപ്പം ചിപ്‌സിനെ ഉൾപ്പെടുത്തിയിട്ടുമില്ല.
തമിഴ്‌നാട്ടിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഏത്തക്കുലകൾ എത്തിച്ചാണ് ചിപ്‌സ് ഉണ്ടാക്കുന്നത്. മണ്ഡലകാലം ആരംഭിച്ചതോടെ കേരളത്തിലെത്തുന്ന അയ്യപ്പഭക്തന്മാരിൽനിന്ന് ചിപ്‌സ് വിൽപ്പന നടത്തുന്നവർ അധിക വില ഈടാക്കുന്നതായി ആക്ഷേപമുണ്ട്. പായ്ക്കറ്റുകളിൽ വിലയും തൂക്കവും രേഖപ്പെടുത്താറുമില്ല. ശബരിമല തീർത്ഥാടകർ എത്തുന്ന മേഖലകളിൽ വാഹനങ്ങളിൽ എത്തി ഗുണനിലവാരമില്ലാത്ത ചിപ്‌സ് വിൽപ്പനയും വ്യാപകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |