കോട്ടയം . കേന്ദ്രസർക്കാർ ഫണ്ട് മുടങ്ങിയതോടെ എൻ ജി ഒകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ചൈൽഡ് ലൈൻ സംവിധാനം താളംതെറ്റുന്നു. കരാർ പ്രകാരം എൻ ജി ഒകൾ മുൻകൂർ ഫണ്ട് മുടക്കുകയും ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചുനൽകുകയുമായിരുന്നു. എന്നാൽ കേന്ദ്രഫണ്ട് നിറുത്തിവച്ചതോടെ പ്രതിസന്ധി രൂക്ഷമായി. വനിതാശിശുവികസന മന്ത്രാലയത്തിന് കീഴിൽ നിന്ന് ചൈൽഡ്‌ലൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റാനുള്ള തീരുമാനം വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും കരാർ പ്രകാരമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. ജില്ലയിൽ മൂന്ന് എൻ ജി ഒകളാണ് പ്രവർത്തിക്കുന്നത്. നിലവിൽ പ്രതിസന്ധി രൂക്ഷമല്ലെങ്കിലും ഫണ്ട് ലഭിക്കാത്തതിനാൽ വരും മാസങ്ങളിൽ ഫീൽഡ് സന്ദർശനം ഉൾപ്പെടെ അവസാനിപ്പിക്കേണ്ടി വരുമെന്ന് അധികൃതർ പറയുന്നു. വിഷയം ഗൗരവമായി പരിഗണിക്കാൻ സംസ്ഥാന സർക്കാരും തയ്യാറായിട്ടില്ല.
അടുത്ത മാർച്ചോടെ എൻ ജി ഒകളുമായുള്ള പ്രോജക്ട് അവസാനിക്കും. ഹെൽപ്പ് നമ്പറായ 1098 എമർജൻസി നമ്പറായ 112 ലേക്ക് ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനവും തിരിച്ചടിയാകും. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ചൈൽഡ്‌ലൈന് കഴിഞ്ഞിട്ടുണ്ട്.
ചൈൽഡ്‌ലൈൻ ജീവനക്കാരൻ മാത്യു ജോസഫ് പറയുന്നു.
സംസ്ഥാനത്തുടനീളം ചൈൽഡ്‌ലൈൻ പ്രവർത്തനങ്ങൾ തടസപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ പല പ്രോജക്ടുകളും നിറുത്തേണ്ടിവരും. അടിയന്തര ഇടപെടൽ ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |