കാഞ്ഞിരപ്പള്ളി. തർക്കത്തിൽ താളം തെറ്റി ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം. വിധികർത്താവിനെ ചൊല്ലിയുണ്ടായ തർക്കം കാരണം ഓട്ടംതുള്ളൽ മത്സരം തുടങ്ങിയത് അഞ്ചരമണിക്കൂർ വൈകിയാണ്. പത്ത് മണിക്കൂറോളമാണ് മേക്കപ്പിട്ട് വിദ്യാർത്ഥികൾക്ക് കാത്തിരിക്കേണ്ടി വന്നത്.
ഏഴാം വേദിയായ മൈക്ക ഇംഗ്ലിഷ് മീഡിയം സ്കൂളിലായിരുന്നു സംഭവങ്ങൾ. രാവിലെ 9ന് യു.പി വിഭാഗം ഓട്ടംതുള്ളൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രക്ഷിതാക്കൾ വിധികർത്താവിനെതിരെ പരാതിയുമായെത്തി. മുൻ ജില്ലാ കലോത്സവങ്ങളിലെ വിവാദനായകനാണ് വിധികർത്താവെന്നായിരുന്നു ആരോപണം. തർക്കം രൂക്ഷമായപ്പോൾ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളും പൊലീസും എത്തി അനുനയശ്രമം നടത്തിയെങ്കിലും രക്ഷിതാക്കൾ ഉറച്ചുനിന്നു. പുലർച്ചെ 5 മുതൽ ചായംപൂശി, ഒരുങ്ങിനിന്ന വിദ്യാർത്ഥികൾ കുഴങ്ങി. പിന്നെയും കാത്തിരിപ്പ്.
ഉച്ചയ്ക്ക് ഒന്നോടെ വിദ്യാഭ്യാസ ഉപഡയറക്ടർ വീണ്ടുമെത്തി. വിധികർത്താവിനെ മാറ്റാനുള്ള തീരുമാനത്തിൽ മറ്റ് രണ്ട് വിധികർത്താക്കളും വിയോജിച്ചെന്നും അതിനാൽ മത്സരം 8ന് ഉച്ചയ്ക്ക് 2ലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു. മത്സരാർത്ഥികളും രക്ഷിതാക്കളും ഇതിനെതിരെ രംഗത്തെത്തി. വേദിയിൽ വിദ്യാഭ്യാസ ഉപഡയറക്ടറെ തടഞ്ഞു. കുട്ടികൾ ഒരുങ്ങിനിൽക്കുകയാണെന്നും മത്സരം മാറ്റിവയ്ക്കാൻ സമ്മതിക്കില്ലെന്നുമായി രക്ഷിതാക്കൾ. ചർച്ചയെതുടർന്ന് വിധിനിർണയത്തിന് എത്താമെന്ന് രണ്ട് വിധികർത്താക്കൾ സമ്മതിച്ചു. ആദ്യ വിധികർത്താവിനു പകരം കുടമാളൂർ മുരളീകൃഷ്ണനെ വരുത്തി. മൂവരും വിധിനിർണയത്തിന് വേദിയിലെത്തുമ്പോൾ സമയം 2.20. നാല് വിഭാഗത്തിലായി 14 പേരാണ് മത്സരിച്ചത്. വെള്ളവും ഗ്ലൂക്കോസും മാത്രം കഴിച്ചാണ് മണിക്കൂറുകളോളം വിദ്യാർത്ഥികൾ പിടിച്ചു നിന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |