കാഞ്ഞിരപ്പള്ളി . റവന്യൂ ജില്ലാ കലോത്സവം മൂന്നാം ദിനം ബഹളത്തിൽ മുങ്ങി. ഗ്ലാമർ ഇനങ്ങളായ മോഹിനിയാട്ടം, മാർഗംകളി എന്നിവ അരങ്ങേറിയപ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഇതോടെ മത്സരങ്ങൾ ദീർഘനേരം നീണ്ടു.
രാവിലെ 9.
വേദി 4.
വന്ദേമാതരം മത്സര വേദിയില്‍ വന്ദേമാതരം ആലപിച്ചായിരുന്നു പ്രതിഷേധം. രാവിലെ 9 ന് ആരംഭിക്കേണ്ട മത്സരങ്ങള്‍ 10.15 ആയിട്ടും ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് മത്സരാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായെത്തിയത്. സംഘാടകരെത്തി രംഗം ശാന്തമാക്കി. പത്തരയോടെ മത്സരങ്ങള്‍ ആരംഭിച്ചു. ആവശ്യത്തിന് സ്ഥലമില്ലാത്തയിടത്ത് വേദി ക്രമീകരിച്ചതും തടസ്സമായെന്ന് പങ്കെടുക്കാനെത്തിയര്‍ ആരോപിച്ചു.
ഉച്ചയ്ക്ക് 12.15.
വേദി 1.
മാര്‍ഗംകളി എച്ച് എസ് വിഭാഗം മത്സരവിധി നിര്‍ണയത്തിൽ അപാകതയോരോപിച്ച് മറ്റ് മത്സരാര്‍ത്ഥികളും പരിശീലകനും പ്രതിഷേധവുമായി രംഗത്ത്. മാര്‍ഗംകളിയില്‍ ഒരു സ്‌കൂളിന് തന്നെ പത്തുവർഷത്തിലേറെയായി ഒന്നാം സ്ഥാനം നല്‍കുന്നുവെന്നും സ്കൂളിലെ വിദ്യാർത്ഥികളെ തിരിച്ചറിയുന്നതിനായി കാലില്‍ നൂല് കെട്ടി കളിച്ചുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസെത്തി പരിശീലകനെ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് രംഗം ശാന്തമായത്.
ഉച്ചകഴിഞ്ഞ് 2.
വേദി 2.
മോഹിനിയാട്ടം വേദിയില്‍ ഹൈസ്കൂൾ വിഭാഗം മത്സരം പൂര്‍ത്തിയായി ഹയർസെക്കൻഡറി മത്സരം ആരംഭിച്ചിട്ടും ഹൈസ്കൂൾ ഫലം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രക്ഷിതാക്കള്‍ ബഹളമുണ്ടാക്കിയത്. വിധിനിർണയത്തിൽ ക്രമക്കേടാരോപിച്ച രക്ഷിതാക്കൾ 15 മിനിറ്റോളം പ്രതിഷേധിച്ചു. പൊലീസെത്തി രംഗം ശാന്തമാക്കി. തുടർന്ന് ഫലം പ്രഖ്യാപിച്ച ശേഷമാണ് ഹയർസെക്കൻഡറി മത്സരം പുനരാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |