കോട്ടയം. താളമേളങ്ങളുടെയും വർണഘോഷങ്ങളുടെയും അകമ്പടിയോടെ കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് തുടക്കം. കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിച്ച മേളയുടെ ഉദ്ഘാടന ചടങ്ങിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ചടങ്ങിന് മുൻപ് നടന്ന ഘോഷയാത്രയും കെങ്കേമമായി.
മന്ത്രി എം.ബി രാജേഷ് മേള ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, സബ് കളക്ടർ സഫ്ന നസ്രുദ്ദീൻ, നിർമ്മല ജിമ്മി, ബിൻസി സെബാസ്റ്റ്യൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ തുടങ്ങിയവർ പങ്കെടുത്തു. 24 വരെ നീളുന്ന മേളയിൽ ഇന്ത്യയിലെ ആയിരത്തിലധികം ഗ്രാമീണ വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം. സമയം രാവിലെ 10 മുതൽ രാത്രി 10 വരെ.
വായിൽ കപ്പലോടും!
സരസ് മേളയിൽ എത്തിയാൽ വിവിധ സംസ്ഥാനങ്ങളിലെ തനത് ഗ്രാമീണ രുചിക്കൂട്ടുകൾ കൊണ്ട് തയ്യാറാക്കുന്ന ഭക്ഷണവൈവിദ്ധ്യങ്ങൾ ആസ്വദിക്കാം. 25 ഫുഡ് കോർട്ടുകളാണ് മേളയിൽ കാണികളെ ആകർഷിക്കുന്നത്. അട്ടപ്പാടി, തെലുങ്കാന, വയനാട്, ഉത്തരാഖണ്ഡ്, സിക്കിം, മഹാരാഷ്ട്ര, അസം, ലക്ഷദ്വീപ്, ആൻഡ്ര പ്രദേശ് തുടങ്ങിയ ഇടങ്ങളിലെ രുചികൾ ഒരു മേളയിൽ നിന്ന് ആസ്വദിക്കാമെന്നത് സരസിനെ വ്യത്യസ്തമാക്കുന്നു. ഹൈദരബാദ് ദം ബിരിയാണി, പാവ് ബജി, പുരൻപോളി, കച്ചോരി, ക്ഷത്രിയ ചിക്കൻ ബിരിയാണി, മണവാളൻ കോഴി, മലബാർ പെനാൽറ്റി, നവരത്ന ചായ, വനസുന്ദരി തുടങ്ങിയ വിഭവങ്ങൾക്കൊപ്പം കേരളത്തിന്റെ തനത് രുചികളുമുണ്ട്. ആദ്യ ദിനം തന്നെ ഫുഡ് കോർട്ടിൽ വലിയ തിരക്കനുഭവപ്പെട്ടു. കൂപ്പൺ മുഖേനയാണ് ഭക്ഷണം വാങ്ങേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |