കോട്ടയം: റബർ ഷീറ്റ് വില കിലോയ്ക്ക് 130ലേക്ക് നിലം പൊത്തി. ലാറ്റക്സ് കിലോ 70രൂപയിലേക്ക് താഴ്ന്നു. ചെറുകിട കർഷകർ ഉത്പാദിപ്പിക്കുന്ന ആർ.എസ്.എസ് നാലിന് ഇന്നലെത്തെ വില കിലോയ്ക്ക് 130.50 ആണ് .
റബർ ബോർഡ് ,സ്പൈസസ് ബോർഡ്, ടീ ബോർഡ്, കോഫി ബോർഡ് എന്നീ ബോർഡുകൾക്ക് പകരം കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിൽ ഇവയെല്ലാം ചേർത്തുള്ള സംവിധാനം മതിയെന്ന് നീതി ആയോഗ് നിലപാടെടുത്ത സാഹചര്യത്തിലാണ് കോട്ടയം ആസ്ഥാനമായ റബർബോർഡിന് പൂട്ട് വീഴുമോ എന്ന ആശങ്ക ശക്തമായത്. ആവർത്തന കൃഷിക്കുള്ള സഹായവും സബ്സിഡിയും മറ്റും റബർബോർഡിൽ നിന്ന് ലഭിച്ചിരുന്നത് ചെറുകിട കർഷകർക്ക് സഹായകമായിരുന്നു. വിപണി ഇടപെടലിലും റബർ ഇറക്കുമതിയിലും കേന്ദ്ര സർക്കാർ റബർബോർഡിന്റെ ഉപദേശം സ്വീകരിച്ചിരുന്നു . ഇതെല്ലാം ഇല്ലാതാവുന്നത് കേരളത്തിലെ റബർ കൃഷിയെ ഏറെ ദോഷകരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇതിനിടയിലാണ് റബർ വില വീണ്ടും നിലം പൊത്തിയത്.
മഴ മാറി കാലാവസ്ഥ ടാപ്പിംഗിന് അനുകൂലമായി ഉത്പാദനം വർദ്ധിച്ചതോടെ ടയർലോബിയും വൻ കിട വ്യവസായികളും ചരക്ക് എടുക്കാതെ വിപണിയിൽ നിന്ന് വിട്ടു നിന്നതാണ് വില ഇടിവിന് കാരണം. കിലോയ്ക്ക് മൂന്ന് രൂപയുടെ ഇടിവാണ് അടുത്ത ദിവസങ്ങളിൽ ഉണ്ടായത്. റബർ വേണ്ടെന്ന നിലപാടിൽ വ്യവസായികൾ നിൽക്കുമ്പോൾ വില നിലം പൊത്തും. പരമാവധി വില ഇടിയുമ്പോൾ കൂടുതൽ ചരക്ക് സംഭരിക്കും. വില ഉയരുമ്പോൾ ഇത് വിപണിയിൽ ഇറക്കി കൂടുതൽ പണം കൊയ്യും . വില ഇടിച്ച് കർഷകരെ കബളിപ്പിക്കുന്ന ഈ തന്ത്രമാണ് ടയർലോബിയും വൻകിട വ്യവസായികളും പയറ്റുന്നത്. ആറ് മാസത്തിനിടയിൽ ഒരു കിലോ റബറിന് 34 രൂപയുടെ കുറവാണ് ഉണ്ടായത്.
ലോകവിപണിയിലും റബർ വില ഇടിയുകയാണ്. ചൈന രണ്ടാമതും കൊവിഡിന്റെ പിടിയിലായത് വിപണിയെ ബാധിച്ചു. മലേഷ്യഅടക്കം റബർ ഉത്പാദന രാജ്യങ്ങളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. വിദേശ റബറിന് വില ഇടിയുന്നത് ഇന്ത്യൻ വിപണിയെയും ബാധിക്കും. കൂടുതൽ ഇറക്കുമതിക്കുള്ള അവസരമാക്കി വൻകിടവ്യവസായികൾ ഇതുമാറ്റും. കൂടുതൽ ചരക്ക് വിപണിയിൽ എത്തുന്നതോടെ ആഭ്യന്തര വിപണി തകരും. ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചുള്ള കളികളാണ് ടയർലോബി നടത്തുന്നത്. റബർ ബോർഡ് പൂട്ടുന്ന സാഹചര്യവും അവർക്കാണ് ഗുണകരമാവുക.
റബർ കർഷകനായ ആന്റണി ജോസഫ് പറയുന്നു.
ചെലവും വരുമാനവും തമ്മിലുള്ള അന്തരം വലിയ തോതിൽ വർദ്ധിച്ചു. റബർകൃഷി ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് റബർബോർഡ് പൂട്ടാനുള്ള നീക്കം . ഇത് ആവർത്തനകൃഷിക്കുള്ള സഹായവും മറ്റു നിലയ്ക്കുന്നതിനിടയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |