കോട്ടയം. ശിവഗിരി തീർത്ഥാടനം നവതി പ്രഭയിൽ തിളങ്ങുമ്പോൾ 90 പേരുടെ പദയാത്രയ്ക്കാണ് ശിവഗിരി മഠവും പോഷക സംഘടനയായ ഗുരുധർമ പ്രചരണ സഭയും തുടക്കമിട്ടത്. ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ 30ന് ശിവഗിരിയിലെത്തും വിധമാണ് പദയാത്ര ക്രമീകരിച്ചിരിക്കുന്നത്. തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം ക്ഷേത്രമുറ്റത്തെ തേൻമാവ്, ചരിത്രത്തിനൊപ്പം കൂടിയാണ് തണൽ വിരിക്കുന്നത്.
നാഗമ്പടവും പരിസരവും പീത വർണത്താൽ നിറഞ്ഞിരിക്കുകയാണ്. പള്ളം പദയാത്രാ സമിതിയുടെ ശിവഗിരി തീർത്ഥാടനം ഇന്ന് നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. മറ്റ് പദയാത്രകളും തേൻമാവിനെ വണങ്ങി ശിവഗിരിക്ക് പുറപ്പെടും.
90 വർഷത്തെ തീർത്ഥ യാത്ര.
1928 ജനുവരി 16ന് നാഗമ്പടത്തെ തേൻമാവിൻ ചുവട്ടിൽ ഗുരുദേവൻ വിശ്രമിക്കുമ്പോഴാണ് ശിവഗിരി തീർത്ഥാടനമെന്ന ആശയം ശിഷ്യ പ്രമുഖരായ വല്ലഭശേരി ഗോവിന്ദപ്പണിക്കർ, മൂലൂർ എസ്.പദ്മനാഭ പണിക്കർ, ടി.കെ.കിട്ടൻ റൈറ്റർ എന്നിവർ മുന്നാേട്ടുവയ്ക്കുന്നത്. അനുമതി നൽകിയെങ്കിലും നാഗമ്പടത്ത് നിന്ന് ആദ്യ തീർത്ഥാടന സംഘം 1932 ഡിസംബർ 24നാണ് പുറപ്പെട്ടത്. വല്ലഭശേരി ഗോവിന്ദപ്പണിക്കർ, മൂലൂർ എസ്.പദ്മനാഭ പണിക്കർ, ടി.കെ.കിട്ടൻ റൈറ്റർ എന്നിവരെ കൂടാതെ ടി.കെ.കുഞ്ചു, ഗോപാലൻ തന്ത്രി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവർ 1933 ജനുവരി ഒന്നിനാണ് ശിവഗിരിയിൽ എത്തിച്ചേർന്നത്.
എന്നാൽ ഇലവുംതിട്ടയിലെ മൂലൂർ എസ്.പദ്മനാഭപണിക്കരുടെ ഭവനത്തിൽ നിന്ന് ഡിസംബർ 20 ന് പുറപ്പെട്ട തീർത്ഥാടകസംഘം ഡിസംബർ 28 ന് ശിവഗിരിയിൽ എത്തിച്ചേരുകയും പ്രഥമതീർത്ഥാടകർ എന്ന സർട്ടിഫിക്കറ്റ് ധർമസംഘം ട്രസ്റ്റിൽ നിന്നു കൈപ്പറ്റുകയും ചെയ്തു. ഈ യാത്രയാണ് നവതിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |