കോട്ടയം. അടയ്ക്കാകർഷകർക്ക് നല്ലകാലം. കൊട്ടടയ്ക്ക (ഉണങ്ങിയ അടയ്ക്ക) കിലോയ്ക്ക് 380 രൂപ ഇപ്പോൾ വിപണിയിൽ ലഭിക്കുന്നു. ചമ്പൻഅടയ്ക്കയ്ക്ക് (പച്ച അടയ്ക്ക) കിലോയ്ക്ക് 55 രൂപയാണ് വില. തൊണ്ട് കളഞ്ഞവയ്ക്ക് 140 രൂപ ലഭിക്കും. കവുങ്ങിൽനിന്ന് പഴുത്ത് പാകമാകുന്ന അടയ്ക്കാ ഉണങ്ങിയെടുക്കുന്നതാണ് കൊട്ടടയ്ക്ക. പാകമായ പച്ച അടയ്ക്ക പറിച്ചെടുത്ത് അരിഞ്ഞ് വെയിലത്ത് വെച്ച് ഉണക്കിയെടുക്കുന്നതിനെയാണ് ചമ്പൻ അടയ്ക്ക.
കൊട്ടടയ്ക്ക മുൻപ് 300 രൂപയായിരുന്നു വില. ചമ്പൻ അടയ്ക്കാ 40 രൂപയും . ഉണങ്ങിയ അടയ്ക്കയ്ക്ക് വിപണിയിൽ വില ഉയർന്നു നിൽക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. അടയ്ക്കയുടെ വിളവെടുപ്പ് തീരുന്ന സമയമാണിത്. ഇത് വില വർദ്ധനവിന് കാരണമായി. ജൂലായ് മുതൽ നവംബർ വരെയാണ് സീസൺ. ഉണങ്ങിയ അടയ്ക്കയുടെ പ്രധാന മാർക്കറ്റ് കർണാടകയാണ്. ചമ്പൻ അടയ്ക്ക പാൻമസാലയ്ക്കും മറ്റുമാണ് ഉപയോഗിക്കുന്നത്. ജില്ലയിലെ മലയോരമേഖലകൾ, കടുത്തുരുത്തി, ഏറ്റുമാനൂർ, പാലാ എന്നിവിടങ്ങളിലാണ് കൂടുതൽ കമുക് കൃഷി. ഇടവിളയായിട്ടാണ് ജില്ലയിൽ കമുക് കൃഷി ചെയ്യുന്നത്. എന്നാൽ, ഇപ്പോൾ അത് മാറി കമുകിനെ പ്രധാനവിളയായി കണ്ട് കൃഷിചെയ്യുന്ന രീതിയിലേക്ക് എത്തി. മലയോര മേഖലകളിൽ റബർ തോട്ടം വെട്ടിയ സ്ഥലങ്ങളിൽ ആളുകൾ കമുക് കൃഷി തുടങ്ങിയിട്ടുണ്ട്.
ഏജന്റുമാർ വ്യാപാരികളിൽ നിന്ന് മൊത്തമായി ഉണങ്ങിയ അടയ്ക്ക എടുത്ത് കൊച്ചിയിലെത്തിക്കുകയും അവിടെനിന്ന് കർണാടകയിലേക്ക് കയറ്റിയയയ്ക്കുകയുമാണ്.
കൊട്ടടയ്ക്ക കിലോയ്ക്ക് 380 രൂപ
ചമ്പൻഅടയ്ക്ക കിലോയ്ക്ക് 55 രൂപ
തൊണ്ടില്ലാത്തത് 140 രൂപ
വ്യാപാരിയായ അനിൽ കാഞ്ഞിരപ്പള്ളി പറയുന്നു.
സീസൺ കഴിയുന്നതോടെ അടയ്ക്കയുടെ വിലയിൽ ഇനിയും വർദ്ധനവുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |