കോട്ടയം . ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന കോട്ടയം ജില്ലയിലെ ലക്ഷക്കണക്കിന് റബർകർഷകരുടെ കണ്ണീർ
വീണ വർഷമാണ് 2022. കിലോയ്ക്ക് 180 രൂപ വരെ ഉയർന്ന ശേഷം 130 ലേക്ക് നിലംപൊത്തിയ കഥയാണ് റബറിന് പറയാനുള്ളത്. നീതി ആയോഗ് റിപ്പോർട്ടിന്റെ മറവിൽ തോട്ടവിളകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച റബർ, സ്പൈസസ്, ടീ, കാർഡമം, കോഫി ബോർഡുകൾ ഇല്ലാതാക്കി വാണിജ്യമന്ത്രാലയത്തിന് കീഴിലാക്കാനുള്ള നീക്കം ഏറെ ദോഷം ചെയ്യുക ചെറുകിട റബർ കർഷകരെയാണ്. റബർ കൃഷിയ്ക്ക് പ്രോത്സാഹനം നൽകിയ കോട്ടയത്തെ റബർബോർഡ് ആസ്ഥാനം അടച്ചുപൂട്ടൽ ഭീഷണിയുടെ പടിവാതിൽക്കലാണ്.
കിലോയ്ക്ക് 180- 200 രൂപ വരെ ഒരു കിലോ റബർ ഉല്പാദിപ്പിക്കാൻ ചെലവ് വരുമ്പോഴാണ് 50 രൂപയോളം നഷ്ടത്തിൽ റബർ വിൽക്കേണ്ട ഗതികേടിൽ കർഷകർ നിൽക്കുന്നത്. ഉല്പാദനം കൂടുകയും വില കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ സമീപകാലത്ത് വില ഉയരാനുള്ള സാദ്ധ്യതയുമില്ല. മരങ്ങൾ വെട്ടി മാറ്റി റബർ കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് തിരിയേണ്ട ഗുരുതര സാഹചര്യമാണുള്ളത്. കൊവിഡിനെ തുടർന്ന് അന്താരാഷ്ട്രതലത്തിൽ റബർ വിപണി തകർന്നിരുന്നു. പ്രധാന ഉല്പാദന രാജ്യമായ ചൈന വീണ്ടും കൊവിഡിന്റെ പിടിയിലായതോടെ വില വീണ്ടും ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയെയും ബാധിച്ചു. വിദേശ വിപണിയിൽ വില കുറയുമ്പോൾ കൂടുതൽ സ്റ്റോക്ക് ചെയ്യാൻ വൻകിടവ്യാപാരികൾ താത്പര്യം കാട്ടും. ഇറക്കുമതിക്കായി മുറവിളി കൂട്ടും. ഇത് പ്രധാനമായും തകർക്കുക കേരളത്തിലെ റബർ വിപണിയെയായിരിക്കും. ഇതിൽ നിന്ന് കരകയറുക ബുദ്ധിമുട്ടായിരിക്കും. ഷീറ്റിനു മാത്രമല്ല ലാറ്റക്സിനും വിലയില്ലാതായി. 150 രൂപ വിപണി വിലവച്ച് കർഷകർക്ക് നൽകിവന്ന സബ്സിഡി 170 രൂപയായി ഉയർത്തിയിട്ടും സാമ്പത്തിക പ്രതിസന്ധി കാരണം പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് വെള്ളൂരിൽ റബർ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന പാർക്ക് ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചെങ്കിലും കടലാസ് പദ്ധതിയായി നിൽക്കുകയാണ്.
റബർബോർഡ് പൂട്ടരുത് കർഷകർ.
റബർബോർഡിന്റെ സേവനം റബർകൃഷി മേഖലയിൽ കർഷകർക്ക് ആശ്വാസമായിരുന്നു. 170 രൂപ പ്രൊഡക്ഷൻ ഇൻസെൻറ്റീവ്, പുതിയ തോട്ടങ്ങൾക്കും തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനുമായി നൽകുന്ന 25000 രൂപ, മറ്റ് വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ, ഉല്പാദന വർദ്ധനവിനുള്ള പദ്ധതികൾ എന്നിവയും കർഷകർക്ക് ലഭിച്ചിരുന്നു. റബർബോർഡ് അടച്ചു പൂട്ടുന്നതോടെ ഇതെല്ലാം ഇല്ലാതാകും. ഇത് തങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |