കോട്ടയം . പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനഭിമതനായ ബിനു പുളിക്കക്കണ്ടത്തെ വെട്ടണമെന്ന കേരളാകോൺഗ്രസ് (എം) സമ്മർദ്ദത്തിന് കീഴടങ്ങിയെന്ന പ്രചാരണം ശക്തമായതോടെ പരസ്യ പ്രസ്താവനകൾക്ക് സി പി എം വിലക്ക് ഏർപ്പെടുത്തി. ചെയർമാൻ സ്ഥാനം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ബിനു ജോസ് കെ മാണിക്കെതിരെ തുറന്ന കത്തെഴുതി രൂക്ഷ വിമർശനം നടത്തിയതിന് പിറകേയാണ് വിലക്ക്. 'തുറന്ന കത്തി'ലൂടെ ജോസിനെ അപകീർത്തിപ്പെടുത്തുന്നതരത്തിൽ ബിനു നടത്തിയ പരിഹാസം അച്ചടക്ക ലംഘനവും മുന്നണി മര്യാദയ്ക്ക് ചേർന്നതുമല്ലാത്തതിനാൽ ഇടതുമുന്നണി നേതൃത്വത്തിന് പരാതി നൽകുമെന്ന് കേരളാകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അറിയിച്ചു. എന്നാൽ ബിനുവിനെതിരെ തത്കാലം നടപടി വേണ്ടന്ന നിലപാടിലാണ് സി പി എം നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയൻ വഴി ജോസ് നടത്തിയ ഇടപെടലോടെ നഗരസഭാ ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ടതറിഞ്ഞ ബിനു പരസ്യപ്രസ്താവന നടത്തുമെന്ന് സി പി എം നേതൃത്വത്തെ അറിയിച്ചിരുന്നു. ജോസിനെതിരായ വ്യക്തിപരമായ പരാമാർശം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും ബിനു നടത്തിയത് വ്യക്തിഹത്യയെന്ന പരാതിയെ തുടർന്നായിരുന്നു നേതൃത്വത്തിന്റെ ഇടപെടൽ.
ബിനുവിനെ ട്രോളി പാവം പാലാക്കാരൻ.
ജോസിന് തുറന്ന കത്തെഴുതി അപമാനിച്ച ബിനുവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ 'ഒരു പാവം പാലാക്കാര'ന്റേതായ കത്ത് കേരള കോൺഗ്രസ് ഇറക്കിയതോടെ ഇടതിന് തലവേദനയായി. പല പാർട്ടികളിൽ ചേക്കേറിയ ബിനുവിന് പാർട്ടി ചിഹ്നം നൽകിയത് ദേശാടനക്കിളി ആയതിനാലെന്നും കറുത്ത ഷർട്ട് ധരിച്ചു നടന്നാലും അടിസ്ഥാനപരമായി സംഘി ആയതിനാൽ കാക്കി നിക്കർ ഇടയ്ക്ക് പുറത്തു കാണാമെന്നും കത്തിൽ പരിഹസിക്കുന്നു. ചരിത്രം പറയിപ്പിക്കാൻ ഇനിയും വരണമെന്ന പരിഹാസത്തോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |