കോട്ടയം: ജില്ലയിലെ ആദ്യ എ.ബി.സി സെന്ററിൽ (അനിമൽ ബർത്ത് കൺട്രോൾ സെന്റർ) തെരുവു നായ്‌ക്കളുടെ വന്ധ്യംകരണത്തിന് തുടക്കം. നഗരസഭയുടെ 29-ാം വാർഡിൽ നിന്ന് പിടിച്ച 10 നായ്‌ക്കളെ വന്ധ്യംകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. കോട്ടയം നഗരസഭ, പള്ളം ബ്ലോക്ക് പഞ്ചായത്തിലെഅഞ്ച് ഗ്രാമപഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത് എന്നിവരാണ് എ.ബി.സി സെന്ററിനായി സൗകര്യമൊരുക്കിയത്.
തെരുവുനായ്‌ക്കൾ കൂടുതലുള്ളതിനാലാണ് നഗരത്തിൽ ആദ്യം പദ്ധതി നടപ്പാക്കിയത്. നഗര വാർഡുകളിലെ വന്ധ്യംകരണം പൂർത്തിയാക്കി സമീപ ഗ്രാമപഞ്ചായത്തുകളിലേക്ക് കടക്കും. നായ്‌ക്കളെ പിടികൂടുന്നതിന് മുമ്പ് കൗൺസിലർ, വാർഡ് മെമ്പർ എന്നിവരെ വിവരം അറിയിക്കും.
വന്ധ്യംകരിക്കുന്ന പെൺനായ്ക്കളെ ശസ്ത്രക്രിയയ്ക്കുശേഷം അഞ്ചുദിവസവും ആൺനായ്‌ക്കളെ നാലുദിവസവും പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡിൽ പരിചരിച്ച് മുറിവുകൾ ഉണങ്ങിയെന്ന് ഉറപ്പാക്കും. തുടർന്ന് പേവിഷ ബാധയ്‌ക്കെതിരെ പ്രതിരോധവാക്‌സിൻ നൽകി പുറത്തുവിടും.
ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൻ. ജയദേവനാണ് പദ്ധതിയുടെ ജില്ലാ കോ - ഓർഡിനേറ്റർ. ഡോ. വി. സുജ, ജോ ജയന്ദ് ഗോവിന്ദ്, ഡോ. ഷിജോ ജോസ്, ഡോ. വി. ദീപു എന്നിവരടങ്ങുന്ന കോർ ടീമും രംഗത്തുണ്ട്. ദിവസം 10 നായ്ക്കളെ വന്ധ്യംകരിക്കലാണ് ലക്ഷ്യം. മാസം 250 തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. 5.36 ലക്ഷം രൂപയാണ് എ.ബി.സി സെന്ററിന്റെ ഒരുമാസത്തെ പ്രവർത്തനച്ചെലവ്. വെറ്ററിനറി ഡോക്ടർ, ഓപ്പറേഷൻ തീയേറ്റർ സഹായി, നാല് ശ്വാനപരിപാലകർ, മൂന്ന് ഡോഗ് ക്യാച്ചേഴ്‌സ്, ശുചീകരണ സഹായി എന്നിവരും സെന്ററിലുണ്ട്.
എ.ബി.സി സെന്ററിലെ സജീകരണങ്ങൾ
എയർകണ്ടീഷൻഡ് ഓപ്പറേഷൻ തിയേറ്റർ
പ്രീ ആൻഡ് പോസ്റ്റ് പരിചരണ സംവിധാനത്തോടു കൂടിയ മുറികൾ
സി.സി ടിവി നീരിക്ഷണ സംവിധാനം
ഓഫീസ് റൂം, സ്റ്റോർ റൂം
ശസ്ത്രക്രിയാ ഉപകരണങ്ങളുടെ അണുനശീകരണ സംവിധാന മുറി
വന്ധ്യംകരണ ശസ്ത്രക്രിയക്കു ശേഷം മുറിവുണങ്ങുന്നതുവരെ ശുശ്രൂഷിക്കാൻ 48 നായ്‌ക്കൾക്കുള്ള കൂടുകളോടുകൂടിയ പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡ്
ജീവനക്കാർക്കുള്ള ഡോർമിറ്ററി സംവിധാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |