കോഴിക്കോട്: നഗരത്തിലെ കലാ–സാംസ്കാരിക പരിപാടികളുടെ പ്രധാന വേദിയായ ടാഗോർ സെന്റിനറി ഹാൾ പൊളിച്ചു പണിയൽ നീളും. വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പൊളിച്ചു പണിയാൻ കോർപ്പറേഷൻ തീരുമാനിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ കടമ്പകളേറെയുള്ളതിനാൽ തുടർ നടപടികളെന്നും ആയിട്ടില്ല. കെട്ടിട നിർമ്മാണ കമ്മിറ്റികളോ മറ്റോ ഇതുവരെ രൂപീകരിച്ചിട്ടില്ല. കെട്ടിടത്തിന് പ്രത്യേകം ഡി.പി.ആർ ( വിശദമായ പദ്ധതി റിപ്പോർട്ട്) ക്ഷണിക്കേണ്ടതുണ്ട്. സി.ആർ.സെഡ് പരിധിയിൽ വരുന്നതിനാൽ പ്രത്യേക അനുമതിയും ആവശ്യമാണ്. ഹാളിന്റെ സ്മരണ നിലനിർത്തി കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പുതിയ കെട്ടിടം നിർമ്മിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
@ മഴയിൽ ചോരും
വെയിലിൽ വിയർക്കും
നഗരത്തിൽ പ്രധാന പരിപാടികൾ നടക്കുന്ന ഹാളായിട്ടും മതിയായ സൗകര്യങ്ങളില്ല. 980 പേർക്കാണ് ഇരിക്കാൻ സൗകര്യം. എ.സി സംവിധാനം ഉണ്ടെങ്കിലും ഇടയ്ക്കിടെ കേടാവുന്ന സ്ഥിതിയാണ്. ആളുകൾ കൂടിയാൽ വെന്തുരുകും.ആശ്വാസമാകാൻ ഫാനുകളുമില്ല. ഹാൾ വാടകയ്ക്ക് എടുക്കുന്നവർ പുറമെ നിന്ന് ജനറേറ്റർ വയ്ക്കുമ്പോൾ ഹാളിലെ വൈദ്യുതി സംവിധാനം താറുമാറാകുന്ന സ്ഥിതിയാണ്. ഷോർട്ട് സർക്യൂട്ട് കാരണം വൈദ്യുതാഘാതമേൽക്കുന്ന സ്ഥിതിവരെയുണ്ടായിരുന്നു. ശ്രദ്ധയില്ലാതെ ഉപയോഗിക്കുക വഴി വാതിലുകളും സ്വിച്ചുകളും കേടായിട്ടുണ്ട്. ഹാളിലെ അലങ്കാര വിളക്കുകളും പാനലുകളും ഇളകി. മുറ്റത്തെ തോട്ടവും കാടുപിടിച്ച് കിടക്കുകയാണ്. മഴ പെയ്താൽ ഹാൾ ചോരുന്ന സ്ഥിതിയാണ്. അറ്റകുറ്റപ്പണി നടത്തിയിട്ടും ഉപയോഗിക്കാൻ കഴിയാത്തതിനാൽ നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
''ഹാളിന്റെ പൊളിച്ച് പണിയൽ ഉടൻ ഉണ്ടാവില്ല. അറ്റകുറ്റപ്പണി ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെയാണ് പൊളിച്ച് പണിയാൻ കോർപ്പറേഷൻ തീരുമാനിച്ചത്. 2000 പേർക്കെങ്കിലും ഇരിക്കാവുന്ന പുതിയ ഹാൾ പണിയാനാണ് ആലോചന.അടുത്ത മാസത്തോടെ പദ്ധതി രൂപ രേഖ ഉണ്ടാകും.'' പി.സി.രാജൻ , കോർപ്പറേഷൻ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |