പുൽപ്പള്ളി: സിനിമ ചിത്രീകരണത്തിനായി വയനാട്ടിലെത്തിയ നടൻ മമ്മൂട്ടിയെ കാണാൻ ആദിവാസി മൂപ്പൻമാരും സംഘവും കാടിറങ്ങി. കേരള-കർണാടക അതിർത്തിയിലെ ഉൾകാടിനുള്ളിലെ കബനി നദിക്ക് സമീപത്തെ പണിയ കോളനിയിലെ മൂപ്പൻ ശേഖരന്റെയും കാട്ടുനായ്ക്ക കോളനിയിലെ മൂപ്പൻ ദെണ്ടുകന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മമ്മൂട്ടിയെ കാണാൻ പുൽപ്പള്ളിയിലെ 'കണ്ണൂർ സ്ക്വാഡ് 'എന്ന സിനിമയുടെ ലൊക്കേഷനിൽ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങൾ സമ്മാനിച്ചാണ് മമ്മൂട്ടി കാടിന്റെ മക്കളെ സ്വീകരിച്ചത്. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് വസ്ത്രങ്ങൾ നൽകിയത്. മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കോളനികളിലെത്തി മറ്റുള്ളവർക്കും വസ്ത്രങ്ങൾ നൽകി. ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രങ്ങൾ വിതരണം ചെയ്തതെന്ന് മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ അറിയിച്ചു. ചടങ്ങിൽ ഡി.എഫ്.ഒ എ സജ്ന, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി അബ്ദുൾ സമദ്, കെയർ ആൻഡ് ഷെയർ പ്രോജക്ട് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻതുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |