ഐ.എസ്. ഡി. എസ് കോഡ് ലഭിച്ചശേഷം
ആദ്യമെത്തുന്ന വിദേശ വിനോദയാത്ര കപ്പൽ
ബേപ്പൂർ : അമേരിക്കയിലെ ജോർജിയയിൽ നിന്ന് യാത്ര തിരിച്ച വിദേശ വിനോദയാത്ര കപ്പൽ 'ലോഹൻക' ഇന്നലെ രാവിലെ ബേപ്പൂർ തുറമുഖത്തെത്തി. കപ്പിത്താനും ഉടമകളുമായ അമേരിക്കൻ ദമ്പതികളായ റെയ്മണ്ട് പീറ്റർസിനെയും ഭാര്യയെയും പോർട്ട് ഓഫീസർ ഹരി അച്ചുതവാര്യരും സീനിയർ പോർട്ട് കൺസർവേറ്റർ അജിനേഷ് മാടങ്കരയും ചേർന്ന് സ്വീകരിച്ചു. കേന്ദ അഭ്യന്തര മന്ത്രാലയത്തിന്റെ എമിഗ്രേഷൻ നടപടിക്കുശേഷമാണ് ദമ്പതികൾക്ക് തുറമുഖത്ത് ഇറങ്ങാൻ അനുമതി നൽകിയത്. ലോഹൻക എന്ന വിദേശ കപ്പൽ ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. ബേപ്പൂർ തുറമുഖത്തിന് ഐ.എസ്. ഡി. എസ് കോഡ് ലഭിച്ചതുകൊണ്ടാണ് ക്ലിയറൻസുകൾ കൂടാതെ കപ്പലിന് നേരിട്ട് തുറമുഖത്ത് എത്താനായത്. ഇന്നലെ രാവിലെ കൊച്ചിയിൽ നിന്നാന്ന് കപ്പൽ ബേപ്പൂരിലെത്തിയത്. കപ്പലിനൊപ്പം കരവഴി ഒരു ഇന്നോവ കാറും ദമ്പതികളുടെ സൗകര്യാർത്ഥം സർവീസ് നടത്തുന്നുണ്ട്. ബേപ്പൂരിലിറങ്ങിയ ദമ്പതികൾ ബേപ്പൂർ ബി.സി റോഡിന് സമീപം എടത്തൊടി സത്യന്റെ നേതൃത്വത്തിൽ നടക്കുന്ന ഉരു നിർമ്മാണശാല, മിഠായി തെരുവ് , കടലുണ്ടി പക്ഷി സങ്കേതം എന്നിവ സന്ദർശിച്ച ശേഷം ഇന്നലെ വൈകിട്ട് കണ്ണൂർ അഴീക്കൽ തുറമുഖത്തേക്ക് യാത്ര തിരിച്ചു .അവിടെ നിന്ന് മംഗലാപുരത്തേക്കുമായിരിക്കും യാത്ര. നാല് കേബിനിലുമായി എട്ട് അതിഥികൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ യാത്ര ചെയ്യാവുന്ന തരത്തിൽ, 40 മീറ്റർ നീളത്തിലും സ്റ്റീൽ നിർമ്മിതവുമായ ലോഹൻക 2001ൽ റോയൽ ഹാക്ക്വൂട്ട് കപ്പൽ നിർമ്മാണ ശാലയിലാണ് നിർമ്മിച്ചത്. ഉടമകളായ അമേരിക്കൻ ദമ്പതികളെ കൂടാതെ ക്രൂസുകളായി നാല് ആസ്ട്രേലിയ രണ്ട് ന്യൂസ് ലാൻ്റ്, ഒരു അമേരിക്കക്കാരൻ അടക്കം 9 പേരാണ് കപ്പലിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |