കൽപ്പറ്റ: വേനൽമഴ കനിഞ്ഞില്ലെങ്കിൽ ബാണാസുരസാഗറിൽ ജലനിരപ്പ് ഇനിയും താഴും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ഇരുപത് സെന്റിമീറ്ററാണ് ജലനിരപ്പ് കുറവ് കാണിക്കുന്നത്. ഇന്നലെ 757.70 മീറ്റർ ജലമാണ് സംഭരണിയിലുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം 757.90 മീറ്ററായിരുന്നു. വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ ഡാമിൽ ജലനിരപ്പ് ഇനിയും കുറയാൻ സാദ്ധ്യയുണ്ട്. ഇപ്പോൾ തന്നെ ഡാമിനുളളിലെ ആ പഴയ കെട്ടിടങ്ങളും റോഡുകളും തലപൊക്കി തുടങ്ങി. ഡാമിൽ ആകെ സംഭരണ ശേഷിയുടെ 15.84 ശതമാനം വെളളമാണ് നിലവിലുളളത്. 209 മില്യൺ ക്യൂബിക് മീറ്ററാണ് അണക്കെട്ടിന്റെ ആകെ സംഭരണ ശേഷി. കോഴിക്കോട് ജില്ലയിലെ കക്കയം ഡാമിലേക്ക് വൈദ്യുതി ഉത്പ്പാദനത്തിന് പതിവായി ഇവിടെ നിന്ന് ടണൽ വഴി വെളളം നൽകുന്നുമുണ്ട്. ടണൽ പൂർണമായും തുറന്ന നിലയിൽ തന്നെയാണ്. കഴിഞ്ഞ ജനുവരി പന്ത്രണ്ട് മുതലാണ് ടണൽ പൂർണമായും തുറന്നുകൊടുത്തത്. ഒരു ദിവസം ഇവിടെ നിന്ന് ടണൽ വഴി എട്ട് മില്യൺ ക്യൂബിക് മീറ്റർ വെളളമാണ് നൽകുന്നത്. അതിന് പുറമെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കാനും മറ്റുമായി പുഴയിലേക്കും വെളളം ഒഴുക്കുന്നുണ്ട്. ഒരു മാസത്തേക്കുളള വെളളം ഇപ്പോൾ ഡാമിലുണ്ട്. വൈദ്യുതി ഉത്പ്പാദനത്തിന് പുറമെ ഹൈഡൽ ടൂറിസം പദ്ധതിയും ബാണാസുര സാഗറിൽ നടപ്പാക്കുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വേനൽമഴ വയനാടിന്റെ പല ഭാഗങ്ങളിലും ലഭിച്ചു. ജലനിരപ്പ് ഉയരണമെങ്കിൽ വൃഷ്ടി പ്രദേശത്ത് മഴ കാര്യമായി ലഭിക്കണം.
മണ്ണുകൊണ്ടുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്
പടിഞ്ഞാറത്തറയിൽ പശ്ചിമഘട്ടത്തിൽ കബനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണിത്. 1979ലാണ് ഈ അണക്കെട്ട് നിർമ്മാണം അരംഭിച്ചത്. ഒരു കിലോ മീറ്ററോളം നീളത്തിൽ മണ്ണു കൊണ്ടാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക് (കക്കയം ഡാം) ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ബാണാസുര സാഗർ ജലസേചന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. മണ്ണുകൊണ്ടുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണിത്.വലിയ പാറകളും കല്ലുകളും മണ്ണുമാണ് ഇതിനായി ഉപയോഗിച്ചത്. 685 മീറ്റർ ആണ് ഈ അണക്കെട്ടിന്റെ നീളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |