കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയിൽ പുനരന്വേഷണ റിപ്പോർട്ട് ഉത്തര മേഖല ഐ.ജി സേതുരാമന് ഉടൻ സമർപ്പിക്കുമെന്ന് നാർക്കോട്ടിക്ക് സെൽ എ.സി.പി ടി.പി ജേക്കബ് പറഞ്ഞു. അതിജീവിത അടക്കമുള്ളവരുടെ മൊഴിയെടുപ്പും തെളിവ് ശേഖരണവും പൂർത്തിയായിട്ടുണ്ട്.
അതിജീവിതയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പ്രീതിക്കെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത രംഗത്തെത്തിയത്. വൈദ്യ പരിശോധന നടത്തിയ ഡോക്ടർ താൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും രേഖപ്പെടുത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പിൽ ഇതുവരെ ഇല്ലാത്ത ജൂനിയർ ഡോക്ടറുടെ പേരും മൊഴിയും ഉൾപ്പെടുത്തിയെന്നുമാണ് അതിജീവിതയുടെ പരാതി. നേരത്തെ പരാതി അന്വേഷിച്ച മെഡിക്കൽ കോളജ് എ.സി കെ. സുദർശൻ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ പരാതിയിൽ ഉറച്ചുനിന്ന് അതിജീവിത പുനരന്വേഷണം ആവശ്യപ്പെട്ട് ഉത്തരമേഖലാ ഐ.ജി കെ.സേതുരാമന് പരാതി നൽകി. തുടർന്ന് ഐ.ജി നാർക്കോട്ടിക് എ.സി ടി.പി ജേക്കബിനെ പ്രാഥമിക അന്വേഷണച്ചുമതല ഏൽപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |