കോഴിക്കോട്: ഹോട്ടലുകളിലും ഭക്ഷ്യ സാധനങ്ങൾ തയ്യാറാക്കുന്ന കേന്ദ്രങ്ങളിലും 'ഓപ്പറേഷൻ ലൈഫി'ന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ സ്‌പെഷൃൽ സ്‌ക്വാഡുകൾ പരിശോധന തുടങ്ങി. ഭക്ഷ്യ സുരക്ഷ ഓഫീസർമാരുടെ നേതൃത്വത്തിൽ എട്ട് സ്‌ക്വാഡുകളായാണ് പരിശോധന. ഇന്നലെ ജില്ലയിൽ 191 പരിശോധനകൾ നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 11 സ്ഥാപനങ്ങൾക്കും വെളളം പരിശോധന റിപ്പോർട്ട്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധനയ്ക്ക് ഹാജരാക്കാത്ത മൂന്ന് സ്ഥാപനങ്ങൾക്കും അടിച്ചിടൽ നോട്ടീസ് നൽകി. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയ 22 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും ഗുരുതര വീഴ്ച വരുത്തിയ 26 സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തി.
കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളിൾ വീഴ്ച വരുത്തിയ 143 സ്ഥാപനങ്ങളിൾ നിന്ന് 6,42,000 രൂപ കോഴിക്കോട് ഭക്ഷ്യസുരക്ഷ അസി.കമ്മിഷണർ പിഴയായി ഈടാക്കി.
പാചകത്തിനും പാത്രം കഴുകുന്നതിനും കൈ കഴുകുന്നതിനും ഉപയോഗിക്കുന്ന വെള്ളം ആറ് മാസത്തിൽ ഒരിക്കൽ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പ് വരുത്തി റിപ്പോർട്ട് സ്ഥാപനത്തിൽ സൂക്ഷിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശിച്ചു. ഭക്ഷണശാലകളിൽ കുടിക്കാൻ ചൂടാക്കി തണുപ്പിച്ച വെള്ളം നൽകണമെന്നും ചൂട് വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ഒഴിക്കുമ്പോൾ പച്ച വെള്ളത്തിലുള്ള അണുക്കൾ കലരാൻ കാരണമാകുമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം വ്യക്തമാക്കി.
ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ ലൈസൻസ് പ്രദർശിപ്പിക്കണം. ഭക്ഷ്യ വസ്തുക്കൾ നേരിട്ട് കൈകാര്യം ചെയ്യുന്നവർ മെഡിക്കൽ ഫിറ്റ്നസ് ഉറപ്പുവരുത്തണം. എ സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ
പരിശോധനയുടെ ലക്ഷ്യം
മഴക്കാലത്ത് ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗങ്ങൾ വരുന്നത് തടയുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |