സ്‌പൈഡര്‍മാന്‍ മുതല്‍ ടോം ആന്‍ഡ് ജെറി വരെ സജീവമായി കുടവിപണി

Monday 25 May 2026 12:28 AM IST
കുടവിപണി

കോഴിക്കോട്: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സജീവമായി നഗരത്തിലെ കുടവിപണി. കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിദ്ധ്യമാർന്ന കുടകളുടെ വൻ ശേഖരമാണ് മിഠായിത്തെരുവിലും പരിസരങ്ങളിലും ഒരുങ്ങിയിരിക്കുന്നത്. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ മേയ് പകുതിയോടെ തുടങ്ങിയ വ്യാപാരം, സ്‌കൂൾ സീസൺ അടുത്തതോടെ കൂടുതൽ മെച്ചപ്പെട്ടു. കുട്ടികളെ ആകർഷിക്കാൻ വിപണിയിൽ ഇത്തവണയും പുത്തൻ പരീക്ഷണങ്ങളാണുള്ളത്. എൽ.ഇ.ഡി ലൈറ്റുകൾ ഉള്ളവയാണ് കുട്ടുകൾക്കിടയിലെ താരം. വാട്ടർ ഗൺ ഘടിപ്പിച്ച കുടകൾ, നനഞ്ഞ കുടകൾ സൂക്ഷിക്കാനുള്ള പ്രത്യേക ക്യാപ്‌സ്യൂൾ ബോട്ടിലുകളോട് കൂടിയവ എന്നിങ്ങനെ വിപണിയിൽ തരംഗമായിരിക്കുകയാണ്. കുട്ടികളുടെ മനംകവരാൻ സ്‌പൈഡർമാൻ, ബാർബി, ടോം ആൻഡ് ജെറി തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളെ ചിത്രീകരിച്ച കളർഫുൾ കുടകളും റെഡിയാണ്. വിപണിയിൽ കുട്ടികളുടെ കുടകൾക്ക് 150 മുതൽ 300 രൂപ വരെയും മുതിർന്നവരുടേതിന് 300 രൂപ മുതലുമാണ് വില. യാത്രക്കാർക്ക് എളുപ്പത്തിൽ ബാഗുകളിൽ കൊണ്ടുനടക്കാവുന്ന ത്രീഫോൾഡ്, ഫൈവ് ഫോൾഡ് കുടകൾക്കാണ് വിപണിയിൽ ആവശ്യക്കാരേറെ.

ട്രെൻഡിംഗ് കുടകളും സുലഭം

ട്രെൻഡിംഗായ വിവിധ വർണങ്ങളിലുള്ള ചൈനീസ് കുടകളും ഒതുക്കമുള്ള ചെറിയ കുടകളും ബ്രാൻഡഡ് കുടകളും വിൽപ്പനയിൽ ഹിറ്റാകുന്നുണ്ട്. മുതിർന്നവർക്കായുള്ള പരമ്പരാഗത വലിയ കറുത്ത കാലൻ കുടകൾക്കും ആവശ്യക്കാർ കുറവല്ല. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നിർമ്മാണ സാമഗ്രികൾക്ക് നേരിയ വിലവർദ്ധനവുണ്ട്. എങ്കിലും വിപണിയെ ബാധിച്ചിട്ടില്ല. രാവിലെ ഒൻപത് മണി മുതൽ രാത്രി വൈകും വരെ മിഠായിത്തെരുവിലും മാവൂർ റോഡിലും മൊയ്തീൻ പള്ളി റോഡിലും വലിയ തിരക്കാണുള്ളത്.

വിലയിൽ നേരിയ വർദ്ധനവുണ്ടെങ്കിലും സ്‌കൂൾ സീസൺ ആയതിനാൽ കച്ചവടത്തെ ബാധിച്ചിട്ടില്ല. അടുത്ത ആഴ്ചയോടെ തിരക്ക് ഇനിയും വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ്.

കെ. അലി, കുട വ്യാപാരി,മിഠായിത്തെരുവ്